ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; പ്രളയകാലത്തെ രക്ഷകൻ ജൈസൽ അറസ്റ്റിൽ
പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി ആളുകളെ രക്ഷിച്ച ഹീറോ പരപ്പനങ്ങാടി ബീച്ച് സ്വദേശി ജൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂർ ബീച്ചിൽ ഇരിക്കുകയായിരുന്ന യുവാവിനെയും വനിതാ സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണ് നടപടി. ഐപിസി 385 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് പരപ്പനങ്ങാടി കോടതിയിൽ ഹാജറാക്കും.
2021 ഏപ്രിൽ 15 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കാറിൽ ഇരിക്കുകയായിരുന്നവരെ സമീപിച്ച് ചിത്രങ്ങൾ എടുക്കുകയും ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കൈയിൽ പണമില്ലാതിരുന്നതിനാൽ സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്ന് ഗൂഗിൾ പേ വഴി 5000 രൂപ നൽകിയതാണ് യുവതിയെയും യുവാവിനെയും പോകാൻ അനുവദിച്ചത്.
നേരെ പൊലീസിൽ പരാതി നൽകി. പ്രതി തിരുവനന്തപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നും ബുധനാഴ്ച താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നും പൊലീസ് പറഞ്ഞു. പ്രതി ജില്ല കോടതിയിലും ഹൈകോടതിയിലും നൽകിയ മുൻകൂർ ജാമ്യ അപേക്ഷകൾ തള്ളിയിട്ടുള്ളതാണെന്നും പൊലീസ് അറിയിച്ചു.
Story Highlights: flood savior jaisal arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here