ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസ്; കുറ്റപത്രം റദ്ദാക്കി കോടതി
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലെ കുറ്റപത്രം റദ്ദാക്കി. സിഎംഐ വൈദികന്‍ ജെയിംസ് എര്‍ത്തലയിലിനെതിരായ കുറ്റപത്രം നിലനില്‍ക്കില്ലെന്ന് പാലാ കോടതി നിരീക്ഷിക്കുകയായിരുന്നു. പരാതിയില്‍ നിന്ന് പിന്മാറാന്‍ പണവും ഭൂമിയും വാഗ്ദാനം ചെയ്‌തെന്നായിരുന്നു കേസ്. (pala court on bishop franco mulaykkal case)
സിഎംഐ സഭാ വൈദികനായ ഫാദര്‍ ജെയിംസ് എര്‍ത്തലയില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകളെ ഫോണില്‍ ബന്ധപ്പെട്ടെന്ന് ആരോപണമുണ്ടായിരുന്നു. ഈ ഫോണ്‍ സംഭാഷണം കന്യാസ്ത്രീ പരാതിയായി സമര്‍പ്പിച്ചിരുന്നു. പരാതിയെത്തുടര്‍ന്ന് കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായിരുന്നു. വൈദികന്‍ കന്യാസ്ത്രീയോട് നടത്തിയ ഫോണ്‍ സംഭാഷണം മാധ്യമങ്ങളിലൂടെ പുറത്തുവരികയും വിവാദമാകുകയും ചെയ്തിരുന്നു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കോട്ടയം സെഷന്‍സ് കോടതിയാണ് ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത്. ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്. ‘വെറുതേ വിടുന്നു’ എന്ന ഒറ്റവരിയില്‍ കോടതി വിധി പറയുകയായിരുന്നു. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതല്‍ 2016 വരെ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നാണ് കേസ്.
Story Highlights: pala court on bishop franco mulaykkal case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here