ഇന്നും ഒ.പി ബുക്കിംഗ് ഉണ്ട്, സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതം; സഭയുടെ മാത്രമല്ല എല്ലാ വിഭാഗങ്ങളുടേയും പിന്തുണയുണ്ടെന്ന് ജോ ജോസഫ്

സ്ഥാനാര്‍ത്ഥിത്വം തികച്ചും അപ്രതീക്ഷിതമെന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്. ഇന്ന് ഒ.പി ബുക്കിംഗ് ഉണ്ട്. ഇന്നലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുമ്പോള്‍ പോലും ജോലിയിലായിരുന്നു. ഇന്ന് തന്റെ പ്രധാനപ്പെട്ട ഒപി ദിനമാണ്. സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നെങ്കില്‍ ഇന്നുള്ള ഒപി ബുക്കിംഗ് എങ്കിലും ഒഴിവാക്കുമായിരുന്നില്ലേയെന്നും ജോ ജോസഫ് ട്വന്റി ഫോറിനോട് പറഞ്ഞു.
താനുമായി ഒരു തരത്തിലുള്ള ചര്‍ച്ചയുമുണ്ടായിട്ടില്ല. സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യയുണ്ടെന്ന തരത്തിലുള്ള ഒരു കാര്യവും അറിയില്ലായിരുന്നു. വിമര്‍ശനങ്ങളെ സംബന്ധിച്ച് പാര്‍ട്ടിയും നേതാക്കളും മറുപടി പറയും. അതിന് വ്യക്തമായിട്ട് പാര്‍ട്ടി തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും ജോ ജോസഫ് പറഞ്ഞു ( Jo Joseph ).
സഭയുടെ പിന്തുണ എത്രത്തോളമുണ്ട് എന്ന ചോദ്യത്തിന് സഭയുടെ മാത്രമല്ല എല്ലാവിഭാഗങ്ങളുടേയും പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജനങ്ങളുടെയും പിന്തുണയുണ്ടാകും. തൃക്കാക്കര എന്നു പറയുന്നത് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന മണ്ഡലമാണ്. എത്രമാത്രം വോട്ടര്‍മാരുണ്ടോ അവരെ കഴിയുന്നത്ര നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. പ്രവര്‍ത്തകരെല്ലാം വലിയ ആവേശത്തിലാണ് അവരോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന് 100 സീറ്റ് എന്ന ലക്ഷ്യത്തിലേക്കെത്തിക്കുകയെന്നതാണ് ദൗത്യം.
Read Also : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
എല്‍ഡിഎഫിന് അപ്രാപ്യമായിട്ടുള്ള ഒരു മണ്ഡലം കേരളത്തിലുണ്ടെന്ന് തോന്നുന്നില്ല. ഇടതുപക്ഷ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമമുണ്ടെങ്കില്‍ ഏത് മണ്ഡലത്തിലും വിജയം നേടാമെന്ന് തെളിയിച്ച ചരിത്രം എല്‍ഡിഎഫിനുണ്ട്. ഒരിക്കലും തകരാത്ത കോട്ടയെന്ന് പറഞ്ഞ മണ്ഡലങ്ങളില്‍ പോലും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വിജയം നേടുന്നത് കണ്ടിട്ടുണ്ട്. അതുതന്നെ ഇവിടെയും സംഭവിക്കും. ഇടതുപക്ഷ പ്രവര്‍ത്തകരുടെ ആവേശം, ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍, വികസനത്തോടുള്ള ഇടതുപക്ഷ കാഴ്ചപ്പാട് ഇതെല്ലാം ഇലക്ഷന്റെ വിജയം നിശ്ചയിക്കും. അതുകൊണ്ട് തന്നെ യുഡിഎഫിന്റെ കോട്ട ഇത്തവണ ഇടതുപക്ഷത്തിനൊപ്പം തന്നെ നില്‍ക്കും. അരുണ്‍കുമാറുമായി സംസാരിച്ചിരുന്നു. അടുത്ത സുഹൃത്താണ്. അക്കാര്യങ്ങളില്‍ കൃത്യമായ മറുപടി പാര്‍ട്ടി നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ച് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് മണ്ഡലത്തിലുള്ള ആളുകളെ കാണുകയെന്നത് തന്നെയാണ് ലക്ഷ്യമിടുന്നത്. ചില വീടുകളില്‍ പ്രത്യേകിച്ച് പോകേണ്ടതുണ്ട്. ചില ആളുകളെ പ്രത്യേകമായി കണേണ്ടതുണ്ട് അവരെ ഇന്ന് കാണുകയെന്നതുമാണ് ആലോചിച്ചിട്ടുള്ളതെന്നും ജോ ജോസഫ് പറഞ്ഞു.
Story Highlights: There are still OP bookings, candidacy unexpected; Jo Joseph said that there is support not only from the church but from all sections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here