ബ്രൂവറി അനുമതി: രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിച്ചതില്‍ അഴിമതിയെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും.തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളിയിരുന്നു. രേഖകള്‍ പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കാനാകൂവെന്നായിരുന്നു കോടതി നിലപാട്. ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട റവന്യു വകുപ്പ് ഫയലുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഹരജിക്കാരനായ രമേശ് ചെന്നിത്തല പ്രത്യേക ഹര്‍ജി നല്‍കിയിട്ടുണ്ട്.
രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല വിജിലന്‍സ് കോടതി മുന്‍പാകെ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ എക്‌സൈസ് വകുപ്പു മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് രമേശ് ചെന്നിത്തല ഹര്‍ജി നല്‍കിയിരുന്നത്. ബ്രൂവറി അനുമതിയില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന അപേക്ഷ ഗവര്‍ണര്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജിയുമായി രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്.
Story Highlights: court will consider ramesh chennithala plea against brewery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here