കുത്തബ് മിനാറിൽ ഉത്ഖനനത്തിന് നിർദ്ദേശം നൽകിയിട്ടില്ലെന്ന് സാംസ്കാരിക മന്ത്രാലയം
കുത്തബ് മിനാറിൽ ഉത്ഖനനം നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകിയിട്ടില്ലെന്ന് സാംസ്കാരിക മന്ത്രാലയം. നേരത്തെ ദേശീയ മാധ്യമങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളിയാണ് സാംസ്കാരിക മന്ത്രാലയത്തിൻ്റെ പ്രതികരണം. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അധികൃതർ കുത്തബ് മിനാർ സന്ദർശിച്ചെങ്കിലും ഉത്ഖനനത്തിനു നിർദ്ദേശം നൽകിയിട്ടില്ല എന്ന് സാംസ്കാരിക മന്ത്രാലയം പറയുന്നു.
കുത്തബ് മിനാറിൻ്റെ പരിസരത്തുനിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തിയെന്നും ഇത് നിർമിച്ചത് വിക്രമാദിത്യനാണെന്നുമുള്ള അവകാശവാദങ്ങൾക്കു പിന്നാലെ ഉത്ഖനനം നടത്താൻ തീരുമാനിച്ചു എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. കുത്തബ് മിനാറിൽ കണ്ടെത്തിയ വിഗ്രഹങ്ങൾ പരിശോധിക്കണമെന്നും ഉത്ഖനനം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും സാംസ്കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമ്മയാണ് കുത്തബ് മിനാർ നിർമിച്ചത് വിക്രമാദിത്യനാണെന്ന് അവകാശപ്പെട്ടത്. സൂര്യനെപ്പറ്റി പഠിക്കുന്നതിനായി നിർമിച്ച കെട്ടിടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാം നൂറ്റാണ്ടിലാണ് മിനാറിന്റെ നിർമാണം നടന്നത്. ഇത് സംബന്ധിച്ച എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും ധരംവീർ ശർമ അവകാശപ്പെട്ടു. സൂര്യനെ നോക്കുന്നതിനാണ് ഈ നിർമിതി 25 ഇഞ്ച് ചരിച്ച് നിർമിച്ചതെന്നും ഇദ്ദേഹം പറയുന്നു. സൂര്യൻ ഭ്രമണം ചെയ്യുന്നതനുസരിച്ച് നിഴലുകൾ മാറുന്നത് കുത്തബ് മിനാറിൽ നിന്ന് കൃത്യമായി നീരീക്ഷിക്കാമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. കുത്തബ് മിനാറിന്റെ നിർമാണത്തിന് പിന്നിൽ കൃത്യമായ ശാസ്ത്ര തത്വമുണ്ടെന്നും വിക്രമാദിത്യൻ ഇതെല്ലാം പഠിച്ച് മനസിലാക്കിയിരുന്നെന്നും ധരംവീർ ശർമ പറഞ്ഞു.
Story Highlights: excavations Qutb Minar ASI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here