നേപ്പാളിലെ വിമാന ദുരന്തം; വിമാനാവശിഷ്ടം കണ്ടെത്തി, വിമാനത്തിലെ 22 യാത്രക്കാരും മരിച്ചു

നേപ്പാളില്‍ തകര്‍ന്ന് വീണ താര എയര്‍സിന്റെ 9 എന്‍എഇടി വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. വിമാനത്തിലെ 22 യാത്രക്കാരും മരിച്ചുവെന്നാണ് പുറത്തുവരുന്ന പ്രാഥമിക നിഗമനം. വിമാനത്തിലുണ്ടായിരുന്നവരുടെ ദാരുണാന്ത്യം സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു ( 22 passengers killed ).
വിമാനം പൂര്‍ണമായി തകര്‍ന്നു കിടക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ലക്ഷ്യ സ്ഥാനത്തിറങ്ങാന്‍ ആറു മിനിട്ട് ശേഷിക്കെ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് നിഗമനം. സനോസര്‍ എന്ന പറയുന്ന പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്. അല്‍പ്പമുമ്പാണ് നേപ്പാള്‍ ആര്‍മിയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം പുനരാരംഭിച്ചത്. കൃത്യമായി ഈ സ്ഥലം ലൊക്കേറ്റ് ചെയ്ത ശേഷം കാല്‍നടയായി ഒരു സംഘവും വ്യോമ മാര്‍ഗം ഒരു സംഘവും പ്രദേശത്തെത്തുകയായിരുന്നു. അവര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
Read Also:
മുംബൈയിലെ നാലംഗ കുടുംബം അടക്കം 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെയാണ് നേപ്പാളിലെ പൊക്കാറയില്‍ നിന്ന് ജോംസമിലേക്ക് 22 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം കാണാതായത്. 10.15 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 15 മിനിറ്റ് പിന്നിട്ടതോടെ കാണാതാകുകയായിരുന്നു.
22 യാത്രക്കാരില്‍ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് ഇന്ത്യക്കാര്‍. മുംബൈ സ്വദേശികളായ നാല് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നാല് ഇന്ത്യക്കാരെ കൂടാതെ 13 നേപ്പാള്‍ സ്വദേശികളും രണ്ട് ജര്‍മ്മന്‍ പൗരന്മാരും 3 നേപ്പാള്‍ സ്വദേശികളായ ക്യാബിന്‍ ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്. സൈന്യം തിരച്ചില്‍ തുടരുന്നതിനിടെ ഇന്നലെ വൈകിട്ടോടെ വിമാനാവശിഷ്ടങ്ങള്‍ കണ്ടതായി ഗ്രാമീണര്‍ അറിയിച്ചു. മുസ്തങ്ങിലെ കോവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്. ഇതനുസരിച്ച് സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരും സൈന്യവും പുറപ്പെട്ടെങ്കിലും മോശം കാലാവസ്ഥ കാരണം ഇന്നലെ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തി വച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു.
Story Highlights: Plane crash in Nepal; The wreckage was found and all 22 passengers on board were killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here