പി സി ജോർജിനെ സർക്കാർ ഭയക്കുന്നു; നീതി നിഷേധിക്കുകയാണെന്ന് വി മുരളീധരൻ

പി സി ജോർജിന് നീതി നിഷേധിക്കുകയാണെന്ന് ബിജെപി. പിസി ജോർജിന് പിന്നാലെ പോകാതെ തീവ്രവാദികളെ അമർച്ച ചെയ്യാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പി സി ജോർജ് പറയുന്ന സത്യങ്ങൾ സർക്കാരിന് വലിയ ക്ഷീണമുണ്ടാക്കും എന്നുള്ള തിരിച്ചറിവാണ് അദ്ദേഹത്തെ വേട്ടയാടാനുള്ള കാരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ വ്യക്തമാക്കി.(vmuraleedharan support over pc george)
‘പി സി ജോർജ് ജാമ്യവ്യവസ്‌ഥ ലംഘിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തിക്കൊണ്ട് കോടതിയെ സമീപിക്കുന്നത് തന്നെ ഈ സർക്കാരിന്റെ ഇരട്ട നീതിയുടെ വ്യക്തമായിട്ടുള്ള സൂചനയാണ്. പി സി ജോർജിനെ സർക്കാർ ഭയക്കുന്നു. പി സി ജോർജ് പറയുന്ന സത്യങ്ങൾ സർക്കാരിന് വലിയ ക്ഷീണമുണ്ടാക്കും എന്നുള്ള തിരിച്ചറിവാണ് പി സി ജോർജിനെ വേട്ടയാടാനുള്ള കാരണം. പിസി ജോർജിനെ വേട്ടയാടുന്നത് നിർത്തിക്കൊണ്ട് ഭീകരവാദികളെ വേട്ടയാടാൻ സർക്കാർ മുന്നോട്ട് വരണം’- വി മുരളീധരൻ പറഞ്ഞു.
Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്
എന്നാൽ ബിജെപിയിൽ ചേരില്ലെന്ന് പി സി ജോർജ് വ്യകതമാക്കി. എൻഡിഐയുടെ ഭാഗമാകണോ എന്നതിൽ തീരുമാനം പിന്നീട്. പി.സി.ജോര്‍ജ് ക്രൈസ്തവരുടെ പ്രതിനിധിയല്ലെന്ന് പറഞ്ഞ ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ബിഷപ്പിന് അദ്ദേഹം മറുപടി നൽകി. ബിഷപ്പിനെ താൻ നികൃഷ്‌ട ജീവിയെന്ന് വിളിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വിളിച്ചവരുടെ കൂട്ടത്തിൽ നിക്കരുതെന്നും പി സി ജോർജ് വ്യകതമാക്കി.
കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ഹർജി പി സി ജോർജ് പിൻവലിച്ചു. ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹർജി പിൻവലിക്കുന്നതെന്ന് വിശദീകരണം. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ അദ്ദേഹം സമീപിച്ചിരുന്നു. എന്നാൽ വിദ്വേഷപ്രസംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറെന്ന് കാട്ടി പി സി ജോർജ് പൊലീസിന് കത്തയച്ചു. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്കാണ് കത്ത് അയച്ചത്.
ആരോഗ്യ പ്രശ്നങ്ങളാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലും ആണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തതെന്ന് പി സി ജോർജ് നൽകിയ കത്തിൽ പറയുന്നുണ്ട്. സമയവും സ്ഥലവും മുൻകൂട്ടി അറിയിച്ചാൽ ഉപകാരമാകുമെന്നും പൊലീസിന് നൽകി കത്തിൽ പി സി ജോർജ് പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അറിയിച്ച് പൊലീസ് പി സി ജോർജിന് കത്ത് നൽകിയെങ്കിലും ഹാജരാകാനില്ലെന്ന് വ്യക്തമാക്കിയ ജോർജ് തൃക്കാക്കരയിൽ എൻ ഡി എയുടെ പ്രചാരണത്തിനെത്തുകയായിരുന്നു.
Story Highlights: vmuraleedharan support over pc george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here