പൊന്നുരുന്നിയില്‍ കള്ളവോട്ടിന് ശ്രമം; കയ്യോടെ പിടിച്ച് യുഡിഎഫും ബിജെപിയും

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാന്‍ ശക്തമായ സജ്ജീകരണമൊരുക്കിയെന്ന പ്രഖ്യാപനങ്ങള്‍ക്കിടെയും പൊന്നുരുന്നിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമം. പൊന്നുരുന്നിയില്‍ ബൂത്ത് നമ്പര്‍ 66ല്‍ കള്ളവോട്ട് ചെയ്യാനുള്ള ശ്രമമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞത്. ടി എം സഞ്ജു എന്നയാളുടെ പേരിലാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത്. ശ്രമം നടത്തിയയാളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പൊന്നുരുന്നി സികെസി എല്‍പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം നടന്നത്. സീരിയല്‍ നമ്പര്‍ 183 ടി എം സഞ്ജു എന്നയാളുടെ പേരില്‍ വോട്ട് ചെയ്യാനെത്തിയത് മറ്റൊരാളാണെന്ന് യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുകയായിരുന്നു. സംശയം തോന്നിയ യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ഇയാളോട് വീട്ടുപേരും മാതാപിതാക്കളുടെ പേരുകളും ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ഇയാള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് കള്ളവോട്ടിന് ശ്രമിച്ചയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
45.78 ശതമാനം പോളിംഗാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ട് ചെയ്യാന്‍ പല ബൂത്തുകളിലും സമ്മതിദായകരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. പുറത്തുവരുന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 90,114 പേരാണ്. ഉയര്‍ന്ന പോളിംഗ് ശതമാനത്തെച്ചൊല്ലി മൂന്ന് മുന്നണികളും ഒരുപോലെ ആത്മവിശ്വാസത്തിലാണ്.
Story Highlights: fraudulent vote in thrikkakara ponnurunni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here