ക്യാൻസർ രോഗിയെയും ചെറുമക്കളെയും ബസിൽ നിന്ന് ഇറക്കവിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ

ക്യാൻസർ രോഗിയായ 73കാരനെയും ചെറുമക്കളെയും കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ഇറക്കിവിട്ട വിവാദ നടപടിയിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ മേയ് 23 ന് ഏലപ്പാറയിൽ നിന്നും തൊടുപുഴയിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്ത 73 വയസുള്ള ക്യാൻസർ രോഗ ചികിത്സ നടത്തുന്ന ആളെയും 13ഉം 7ഉം വയസുള്ള കൊച്ചുമക്കളേയുമാണ് കണ്ടക്റ്റർ ഇറക്കിവിട്ടത്. യാത്ര ചെയ്യവെ ഇളയ കുട്ടിക്ക് പ്രാഥമികാവശ്യത്തിന് വേണ്ടി ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കണ്ടക്റ്റർ അത് നിരസിച്ച് അവരെ ബസിൽ നിന്നും ഇറക്കി വിടുകയായിരുന്നു.
Read Also: കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസ്; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതിനെതിരെ പ്രതിഷേധം
മാധ്യമ വാർത്തകളെ തുടർന്ന് അന്വേഷണം നടത്തിയ തൊടുപുഴ സ്ക്വാഡ് ഇൻസ്പെക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് മൂലമറ്റം യൂണിറ്റിലെ കണ്ടക്ടർ ജിൻസ് ജോസഫിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ദീർഘ ദൂര യാത്ര ചെയ്യുന്ന യാത്രക്കാരൻ രണ്ട് പെൺകുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ഇത്തരം ഒരു ആവശ്യം അറിയിച്ചിട്ടും പെൺകുട്ടികളാണെന്ന പരിഗണന നൽകാത്തത് മനുഷ്യത്വപരമല്ലെന്ന് സ്ക്വാഡ് ഇൻസ്പെക്ടർ വിലയിരുത്തി.
കണ്ടക്റ്റർ യാത്രക്കാരന്റെ പ്രായം മാനിക്കുക പോലും ചെയ്തില്ല. യാത്രക്കാർക്ക് ആവശ്യമായ സൗകര്യം ഒരുക്കി നൽകാതെ ബസിൽ നിന്നും ഇറക്കിവിട്ട നടപടി കണ്ടക്ടറുടെ ഉത്തരവാദിത്വമില്ലായ്മയും കൃത്യനിർവ്വഹണത്തിലെ ഗുരുതര വീഴ്ചയുമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
Story Highlights: Suspension for ksrtc conductor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here