പിഎഫ് പലിശ 40 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ; നിങ്ങളെ എങ്ങനെ ബാധിക്കും ? [ 24 Explainer]

പ്രതിമാസ ശമ്പളം ലഭിക്കുന്ന ജനങ്ങൾക്ക് ഭാവിയിലേക്കുള്ള നിക്ഷേപ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ്. എന്നാൽ ജീവനക്കാർക്ക് ഇരുട്ടടി നൽകി 40 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് പിഎഫ് പലിശ എത്തി. 8.5 % ൽ നിന്ന് 8.1% ത്തിലേക്കാണ് നിരക്ക് എത്തിയത്. എങ്ങനെയാണ് നിരക്കിലെ ഈ ഇടിവ് നിങ്ങളെ ബാധിക്കുന്നത് ? ഇക്കാര്യം ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് വിശദീകരിക്കുകയാണ് എക്കണോമിക് ടൈംസ് മുൻ അസിസ്റ്റന്റ് എഡിറ്റർ ജോ എ സ്‌കറിയ. ( how pf rate cut affect salaried employees )
ഇപിഎഫിൽ ജീവനക്കാരനും കമ്പനിയും ഒരു പോലെ പണമടയ്ക്കണം. പലിശ നിരക്ക് കുറഞ്ഞതോടെ നമുക്ക് കിട്ടുന്ന റിട്ടേൺ അഥവാ പലിശ കണക്ക് കൂട്ടി ലഭിക്കുന്ന തുകയും കുറയും. റിട്ടയർമെന്റിന് ശേഷം പിഎഫ് പലിശ കൊണ്ട് ജീവിക്കാമെന്ന് സാധാരണക്കാരൻ ഇനിയുള്ള കാലത്ത് സ്വപ്‌നം കാണേണ്ടെന്ന് ജോ എ സ്‌കറിയ വ്യക്തമാക്കി.
പലിശകൂടി കൂട്ടിച്ചേർത്തുള്ള ആകെ തുക കണക്കാക്കിയാണ് പിഎഫിൽ നിന്ന് ലോൺ എടുക്കുന്നത്. അതുകൊണ്ട് തന്നെ പലിശ നിരക്ക് കുറഞ്ഞത് ലോൺ ലഭിക്കുന്ന തുകയേയും ബാധിക്കുമോ എന്ന ആശങ്ക ജീവനക്കാർക്കുണ്ട്. പക്ഷേ അത്തരമൊരു ആശങ്കയുടെ ആവശ്യം നിലവിലില്ലെന്ന് ജോ എ സ്‌കറിയ പറഞ്ഞു. നിലവിൽ 0.4% ന്റെ വ്യത്യാസമാണ് പലിശ നിരക്കിൽ വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ലഭിക്കുന്ന ലോൺ തുകയിലും ചെറിയ വ്യത്യാസമുണ്ടാകും. പക്ഷേ വലിയ വ്യത്യാസം ഇത് വരുത്തില്ലെന്ന് അദ്ദേഹം ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
Read Also: പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനം നേടാൻ കേന്ദ്രസർക്കാർ പദ്ധതി
ഭാവിയിലെ പിഎഫ് പലിശ…
രാജ്യത്ത് സമീപ ഭാവിയിൽ തന്നെ പലിശ ഇല്ലാതാകുമെന്നും രണ്ടും മൂന്നിലേക്കുമെല്ലാം താഴ്ന്ന് പലിശ തന്നെ പൂജ്യത്തിലെത്തുന്ന അവസ്ഥയാണ് രാജ്യം കാണാനിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ പലിശ നിരക്ക് കൂടതലാണ്. അതുകൊണ്ടാണ് വിദേശ രാജ്യങ്ങളിലുള്ളവർ നമ്മുടെ രാജ്യത്ത് നിക്ഷേപങ്ങൾ നടത്തുന്നത്. പക്ഷേ അധികനാൾ ഇത് സാധിക്കില്ലെന്നും ഇന്ത്യയും മറ്റ് രാജ്യങ്ങളുടെ വഴിയേ തന്നെ പലിശ നിരക്ക് കുറഞ്ഞ് ഇല്ലാതാവുന്ന അവസ്ഥയിലേക്ക് എത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ ഇപിഎഫ് ബാലൻസ് അറിയാൻ : https://unifiedportal-mem.epfindia.gov.in/memberinterface/
Story Highlights: how pf rate cut affect salaried employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here