പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശം; പ്രതികരണവുമായി ഐക്യരാഷ്ട്രസഭ
പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ. മതങ്ങളോട് ബഹുമാനവും സഹിഷ്ണുതയുമാണ് യുഎന്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ വക്താവ് വാര്‍ത്താസമ്മേളനത്തിലൂടെ പറഞ്ഞു. പ്രവാചകനെതിരായ പരാമര്‍ശത്തെ വിവിധ രാജ്യങ്ങള്‍ അപലപിച്ചത് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഐക്യരാഷ്ട്രസഭയുടെ പ്രതികരണം. (un response in prophet comment row)
യുഎഇ, ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത് തുടങ്ങി 15 രാജ്യങ്ങള്‍ പരാമര്‍ശത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ബിജെപി ദേശീയ വക്താവായിരുന്ന നുപുര്‍ ശര്‍മയാണ് വിവാദ പ്രസ്താവന നടത്തിയത്. ഇത് പിന്നീട് ഇവര്‍ പിന്‍വലിച്ചു. തന്റെ പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് നുപുര്‍ പറഞ്ഞു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നുപുറിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ഇവര്‍ പ്രസ്താവന പിന്‍വലിക്കുന്നതായി അറിയിച്ചത്. ബിജെപിയുടെ ഡല്‍ഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് നവീന്‍ കുമാര്‍ ജിന്‍ഡലിനെയും നീക്കിയിരുന്നു.
ഗ്യാന്‍വാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചര്‍ച്ചയിലാണ് നുപുര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇസ്ലാമിക മതഗ്രന്ഥങ്ങളില്‍ നിന്നുള്ള ചില കാര്യങ്ങള്‍ ആളുകള്‍ പരിഹാസ പാത്രമാണെന്ന് നുപുര്‍ പറഞ്ഞു. മുസ്ലീങ്ങള്‍ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ നേരത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
Story Highlights: un response in prophet comment row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here