ഇറാൻ വിദേശകാര്യമന്ത്രി മോദിയെ കണ്ടു; നബി വിരുദ്ധ പ്രസ്താവന ഉന്നയിച്ചെന്ന് ഇറാൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇറാൻ വിദേശകാര്യകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനുമായി ഡെൽഹിയിൽ ചർച്ച നടത്തി. പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായുള്ള ചർച്ചകളിൽ ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവന ഉന്നയിച്ചതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ നബി വിരുദ്ധ പ്രസ്താവന വലിയ വിവാദങ്ങളുണ്ടാക്കിയ ശേഷം മോദിയെ കാണുന്ന ആദ്യം മുസ്ലീം രാഷ്ട്ര പ്രതിനിധിയാണ് ഇറാൻ വിദേശകാര്യമന്ത്രി.
കുവൈറ്റ്, ഇറാൻ, ഖത്തർ എന്നിവയ്ക്കു പുറമെ മലേഷ്യയും ഇറാഖും ഇന്നലെ ഇന്ത്യൻ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. തുർക്കിയും ഇന്ന് പ്രസ്താവനയിറക്കിയിട്ടുണ്ട്. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്ന പ്രചാരണം ചില രാജ്യങ്ങളിൽ തുടരുകയാണ്. അതേസമയം ഇന്ത്യയ്ക്കെതിരെ ഗൾഫ് രാജ്യങ്ങളിലുള്ള പ്രതിഷേധം തണുപ്പിക്കാൻ വിദേശകാര്യമന്ത്രാലയം എംബസികൾക്ക് നിർദ്ദേശം നൽകി. ഇന്ത്യ ഒരു മതത്തിനും എതിരല്ലെന്ന നിലപാട് ഭരണാധികാരികളെ അറിയിക്കാനാണ് വിദേശകാര്യ സെക്രട്ടറിയുടെ നിർദേശം.
പ്രവാചകനെതിരായ ബിജെപി നേതാവിന്റെ ആക്ഷേപകരമായ പരാമർശത്തിനെതിരെ ഇന്ത്യക്ക് ഭീഷണിയുമായി അൽ ഖ്വയ്‌ദ രംഗത്തെത്തിയിരുന്നു. ഗുജറാത്ത്, യുപി, ബോംബെ, ഡൽഹി എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പാണ് അൽ ഖ്വയ്‌ദ നൽകുന്നത്. ‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ചാവേർ ആക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ടിടിപിയും പ്രവാചക നിന്ദയുടെ പേരിൽ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രവാചകനെ അവഹേളിക്കുന്നവരെ വധിക്കുമെന്നും പ്രവാചകനെ അപമാനിക്കുന്നവരെ തകർക്കാൻ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്‌ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണി കത്തിൽ പറയുന്നുണ്ട്. ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരർ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Story Highlights: Iranian Foreign Minister meets Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here