‘എന്നെ കൊന്നോളൂ, ഒപ്പമുള്ളവരെ വെറുതെ വിടണം’; പൊട്ടിക്കരഞ്ഞ് ബോധരഹിതയായി നിലത്തേക്ക് വീണ് സ്വപ്ന
അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ കുഴഞ്ഞുവീണ് സ്വപ്‌ന സുരേഷ്. ഷാജ് കിരണ്‍ പറഞ്ഞതെല്ലാം ഇപ്പോള്‍ സംഭവിക്കുകയാണെന്ന് സ്വപ്‌ന സുരേഷ് മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു. ഏറെ വൈകാരികമായായിരുന്നു സ്വപ്‌ന സുരേഷിന്റെ പ്രതികരണം. തന്നെ വേണമെങ്കില്‍ ഇല്ലാതാക്കാന്‍ നോക്കിക്കോളൂ. എന്നാല്‍ തനിക്കൊപ്പമുള്ള മറ്റുള്ളവരെ അതില്‍ നിന്ന് ഒഴിവാക്കണമെന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു. (swapna suresh fell uncouncious while talking to media on shaj kiran adv krishnaraj)
ഷാജ് കിരണ്‍ പറഞ്ഞതെല്ലാം സംഭവിക്കുകയാണ്. ഞാന്‍ പറഞ്ഞതിലെല്ലാം ഉറച്ചുനില്‍ക്കുന്നു. അഭിഭാഷകനെ ഇന്ന് പൊക്കുമെന്ന് ഷാജ് പറഞ്ഞു. അത് നടന്നു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു. അതും നടന്നു. എന്നെ ഇല്ലാതാക്കിക്കോളൂ. പക്ഷേ മറ്റുള്ളവരെ ഒഴിവാക്കണം. ഇത്രയും പറഞ്ഞുകൊണ്ട് സ്വപ്‌ന സുരേഷ് മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരയുകയായിരുന്നു. പിന്നീട് വിറച്ച് തറയിലേക്ക് മറിഞ്ഞുവീണ സ്വപ്‌നയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. സ്വപ്നയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിലപേശല്‍ നടന്നെന്ന് കാണിക്കാന്‍ വേണ്ടി മാത്രമാണ് ഷാജ് കിരണിന്റെ ശബ്ദ സന്ദേശം താന്‍ പുറത്തുവിട്ടതെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. തന്നെ ഉപദ്രവിക്കുന്നത് നിര്‍ത്തണം. അഭിഭാഷകനെ മാറ്റിക്കൊണ്ടിരിക്കാന്‍ തന്റെ കൈയില്‍ പണമില്ല. ഒരു ഭീകരവാദിയെ പോലെ പിന്തുടര്‍ന്ന് തന്നെ ഉപദ്രവിക്കുന്നത് എന്തിനാണെന്നും സ്വപ്‌ന സുരേഷ് ചോദിച്ചു. ഷാജ് കിരണ്‍ മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചില്ലേ? എന്നിട്ടും എന്തിന് തനിക്കെതിരെ മാത്രം കേസെടുക്കുന്നത് എന്തുകൊണ്ടാണെന്ന് സ്വപ്‌ന സുരേഷ് ചോദിച്ചു.
സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനെതിരെ മതനിന്ദകുറ്റത്തിനാണ് പൊലീസ് കേസെടുത്തത്. കെഎസ്ആര്‍ടിസി ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇമെയിലില്‍ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
തൃശൂര്‍ സ്വദേശിയും അഭിഭാഷകനുമായ വി.ആര്‍.അനൂപിന്റെ പരാതിയിലാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഏതാനും ദിവസംമുമ്പാണ് താടിവെച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ചെയത് മതപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ കൃഷ്ണരാജ് കുറിപ്പ് എഴുതിയത്. ഇതിനെതിരെ അനൂപ് പരാതി നല്‍കുകയായിരുന്നു. ഐ.പി.സി 295 എ പ്രകാരമാണ് കേസ് എടുത്തത്.
Story Highlights: swapna suresh fell uncouncious while talking to media on shaj kiran adv krishnaraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here