ഇനി പണം ഈടാക്കും; ദുബായിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലൈ മുതൽ പണം നൽകണം…

പ്ലാസ്റ്റിക് ദൂഷ്യവശ്യങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് ഏറെ പഴക്കമുണ്ട്. ഇന്നും അത് ഒരു മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. മിക്ക രാജ്യങ്ങളും പുതിയ നിയമ പരിഷ്‌കാരങ്ങളിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. ജൂലൈ ഒന്നു മുതൽ കടകളിൽ ക്യാരി ബാഗുകൾക്ക് 25 ഫിൽസ് ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പാക്കാൻ ഒരുങ്ങുകയാണ് ദുബായ്. അതുകൊണ്ട് ഇനി മുതൽ പ്ലാസ്റ്റിക് അടക്കമുള്ള കവറുകൾക്ക് പണം നൽകണം. അതിനോടൊപ്പം തന്നെ ഓൺലൈൻ സാധനങ്ങൾക്ക് പ്ലാസ്റ്റിക് ബാഗുകൾ നൽകുന്നത് ഒഴിവാക്കുന്നതിനെ കുറിച്ചും കമ്പനികൾ ആലോചിക്കുന്നുണ്ട്. പ്ലാസ്റ്റിക് കവറിന് പകരം പേപ്പർ കവറുകൾ ഉപയോക്താക്കൾക്ക് നൽകാനാണ് തീരുമാനം.
കൂടാതെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ഒന്നെങ്കിൽ കവറുകളുമായി സൂപ്പർമാർക്കറ്റുകളിൽ എത്താം. അല്ലെങ്കിൽ കവറുകൾ പണം നൽകി വേണം വാങ്ങാൻ. ഇങ്ങനെ നിയമം പ്രാബല്യത്തിൽ വന്നാൽ ക്യാരി ബാഗുകളുടെ ഉപയോഗം കുറയുമെന്നാണ് വിലയിരുത്തൽ. വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകൾ 50 ഫിൽസിനും കോട്ടൺ ബാഗുകൾ 2.50 ദിർഹത്തിനും കട്ടി കൂടിയ വലിയ ബാഗുകൾ 11.50 ദിർഹത്തിനും കടകളിൽ ലഭിക്കും. റസ്റ്ററന്റുകൾ, തുണിക്കടകൾ, ഗൃഹോപകരണ സ്ഥാപനങ്ങൾ തുടങ്ങി മുഴുവൻ കടകൾക്കും ബാഗ് നിയന്ത്രണ ഉത്തരവ് ബാധകമാണ്.
പ്ലാസ്റ്റിക് ഭൂമിയ്ക്കും മനുഷ്യനും വരുത്തി വെയ്ക്കുന്ന ദോഷങ്ങൾ വലുതാണ്. ഇന്ന് ഭൂമിയിൽ സംഭവിക്കുന്ന മിക്ക പ്രകൃതി ദുരന്തങ്ങൾക്കും ഒരുപരിധി വരെ കാരണം പ്ലാസ്റ്റിക് തന്നെയാണ്. അതുകൊണ്ട് തന്നെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വർഷം കൂടുംതോറും കുന്നുകൂടുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കാൻ ഒറ്റ തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗം നിരോധിക്കുന്നത് വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് വിലയിരുത്തൽ.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here