‘കോട്ടയം ഡിസിസി ഓഫീസിനെതിരായ ആക്രമണം പൊലീസ് സംരക്ഷണതയിൽ’; തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം ഡിസിസി ഓഫീസിനെതിരായ ആക്രമണം പൊലീസ് സംരക്ഷണതയിലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പൊലീസിന് കണ്ടെത്താൻ കഴിയില്ലെങ്കിൽ അക്രമകാരികളുടെ ദൃശ്യങ്ങൾ തങ്ങൾ നൽകാമെന്നും അദ്ദേഹം പറഞ്ഞു. എകെജി സെൻ്റർ ആക്രമണത്തിനെതിരെ സിപിഐഎം പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയാണ് കോട്ടയം ഡിസിസി ഓഫീസിനു നേരെ കല്ലേറുണ്ടായത്. (thiruvanchoor radhakrishnan kottayam dcc attack)
“വെളുപ്പിനെ രണ്ടേമുക്കാൽ മണിക്കാണ് ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫീസിനു നേരെ ആക്രമണമുണ്ടായത്. ആക്രമിക്കാനെത്തിയ ഗുണ്ടകൾ പൊലീസ് സംരക്ഷണത്തിലാണ് ഇത് ചെയ്തതെന്നത് അതിനെക്കാൾ ഭീകരമാണ്. തൊട്ടടുത്ത ദിവസങ്ങളിൽ പൊലീസ് സ്റ്റേഷൻ ജാമ്യത്തിലിറങ്ങിയിരിക്കുന്ന ഒരു ഗുണ്ടയുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനമൊക്കെ നടന്നത്. വിഷ്വൽസ് പൊലീസിൻ്റെ കൈകളിലുണ്ടാവും. ഇല്ലെങ്കിൽ ഞങ്ങൾ ഈ വിഷ്വൽസ് കൊടുക്കാൻ തയ്യാറാണ്.”- തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
Read Also: എകെജി സെന്റർ ആക്രമണം; കോട്ടയം ഡിസിസി ഓഫീസിനു നേരെ കല്ലേറ്
ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം. എകെജി സെൻ്റർ ആക്രമണത്തിനെതിരെ സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോട്ടയം കോൺഗ്രസ് ജില്ലാ കമ്മറ്റി ഓഫീസിനു നേരെ കല്ലേറുണ്ടാവുകയായിരുന്നു.
രാത്രി 11.30 ഓടെയാണ് എകെജി സെൻ്ററിനു നേരെആക്രമണമുണ്ടായത്. ഒരു വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. ബൈക്കിൽ എത്തിയ ഒരാൾ ഹാളിന് മുന്നിലെ ഗേറ്റിൽ സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്.
എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫിനെതിരായ ആസൂത്രിത ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പാർട്ടി ഓഫീസുകളും പാർട്ടി പ്രവർത്തകരുടെ വീടുകളും ആക്രമിക്കാൻ പാടില്ലെന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ച കാര്യമാണ്. അതാണ് ഇപ്പോൾ പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട സംഭവങ്ങളാണിത്. ഈ പ്രശ്നത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വളരെ ഗൗരവത്തോടെയാണ് കാണേണ്ടത്. കേരളത്തിൽ ക്രമസമാധാന നില തകർന്നു, എകെജി സെന്ററിന് പോലും രക്ഷയില്ല എന്നൊക്കെ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സമാധാനം നിലനിർത്താൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: thiruvanchoor radhakrishnan about kottayam dcc attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here