തെരുവുനായ ആക്രമണം: അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം പദ്ധതി കാര്യക്ഷമമല്ലെന്ന് ആക്ഷേപം
പേവിഷബാധയേറ്റുള്ള മരണങ്ങള്‍, ആശങ്ക ഉയര്‍ത്തിയിരിക്കെ തെരുവുനായ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ആരംഭിച്ച ‘അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം’ പദ്ധതി കാര്യക്ഷമമല്ലെന്ന് ആക്ഷേപം. കൊവിഡിന് ശേഷം വന്ധ്യംകരണ പ്രകിയ ഇപ്പോഴും മന്ദഗതിയിലാണ്. കേരളത്തില്‍ പ്രതിദിനം 300ല്‍ അധികം പേരാണ് തെരുവുനായ ആക്രമണത്തില്‍ ചികിത്സ തേടുന്നത്.
തെരുവുനായയുടെ കടിയേറ്റ് ദിനംപ്രതി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. 300 ലേറെ പേരെങ്കിലും ഒരുദിവസം ചികിത്സതേടുന്നുവെന്നാണ് വിവരം. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ സംസ്ഥാനത്ത് എട്ട് ലഷത്തോളം പേര്‍ക്കാണ് കടിയേറ്റത്. 50 ഓളം മരണങ്ങളും സംഭവിച്ചു. തെരുവുനായ നിയന്ത്രണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ആരംഭിച്ച ‘അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം’ പദ്ധതി കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം.
നായകളെ വന്ധ്യംകരിക്കുന്നതിനായുള്ള സംവിധാനം എല്ലാ മൃഗാശുപത്രികളിലും സജ്ജമാണ്. കൂടാതെ മൊബൈല്‍ യൂനിറ്റുകളും ഇതിലേക്കായി സജീകരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് വെറ്ററനറി ഡോക്ടര്‍, ഒരു അറ്റന്റര്‍, രണ്ട് നായ പിടിത്തക്കാര്‍, ഒരു ഡ്രൈവര്‍ എന്നിവരുണ്ടാകും. ഇവര്‍ ദിവസവും തെരുവുകളിലിറങ്ങി നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കും. പിടികൂടുന്ന നായ്ക്കളെ കേന്ദ്രത്തിലെത്തിച്ച് ശസ്ത്രക്രിയ നടത്തി, പേ ബാധക്കെതിരെ പ്രതിരോധ കുത്തിവപ്പും നല്‍കി രണ്ടുദിവസം നിരീക്ഷണത്തില്‍വച്ച ശേഷം തിരികെ വിടുന്നതാണ് പദ്ധതി.
ലോക്ക്ഡൗണിന് ശേഷമാണ് വന്ധ്യംകരണ പ്രകൃിയ മന്ദഗതിയിലായത്. ഇതോടെ നായ്ക്കള്‍ പെറ്റുപെരുകി കാല്‍നടക്കാരെയും വാഹനയാത്രക്കാരെയും ആക്രമിക്കുകയാണ്. കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് നായ്ക്കളുടെ കടിയേറ്റിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മാലിന്യ സംസ്‌കരണം കൃത്യമാകാത്തതും തെരുവുനായ പെരുകുന്നതിന് ഒരുകാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Story Highlights: Stray dog attacks: Animal birth control program alleged to be ineffective
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here