ലങ്ക കലാപകലുഷിതം; പ്രസിഡന്റ് ഗോതബയ രജപക്‌സെയും രാജിവയ്ക്കും

ആഭ്യന്തര കലാപം ശ്രീലങ്കയിലാകെ ആളിക്കത്തുന്ന പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെയും ഉടന്‍ രാജി വയ്ക്കും. ഗോതബയ രജപക്‌സെ ബുധനാഴ്ച പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് സ്പീക്കര്‍ മഹിന്ദ അഭയ് വര്‍ധനെ അറിയിച്ചു. പ്രസിഡന്റ് രാജിവച്ചൊഴിഞ്ഞ ശേഷം സ്പീക്കര്‍ ആക്ടിംഗ് പ്രസിഡന്റാകും. ദ്വീപിന് 30 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റുണ്ടാകുമെന്നും സ്പീക്കര്‍ അറിയിച്ചു. (srilanka protest turned violent president gotabaya rajapaksa will resign on wednesday)
ജനരോഷം ആളിക്കത്തിയതോടെ പിടിച്ചുനില്‍ക്കാനാകാതെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും ഇന്ന് രാജിവച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും സുരക്ഷാ വലയമൊരുക്കാന്‍ പൊലീസിനെയും സൈനികരെയും വിന്യസിച്ചിട്ടുണ്ട്.
Read Also: ശ്രീലങ്കയില്‍ പ്രതിഷേധം കത്തുന്നു; പ്രധാനമന്ത്രിയുടെ വീടിന് ജനങ്ങള്‍ തീയിട്ടു
‘സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും, പാര്‍ട്ടി നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു സര്‍വകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അതിനായി താന്‍ രാജിവെക്കുന്നു’. എന്ന് രാജി വെച്ചതിന് ശേഷം റെനില്‍ വിക്രമസിംഗെ ട്വീറ്റ് ചെയ്തിരുന്നു.
ദ്വീപില്‍ ആഭ്യന്തര കലാപം ആളിക്കത്തിയ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ നാടുവിട്ടതായി സൂചനയുണ്ടായിരുന്നെങ്കിലും ഇതിനെ തള്ളുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. ഗോതബയ രജപക്‌സെ നാവിക സേനയുടെ ഗജബാഹു എന്ന കപ്പലില്‍ തുടരുന്നതായി ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. കപ്പല്‍ നടുക്കടലില്‍ തന്നെ തുടരുന്നതായി നാവിക സേനാ വൃത്തങ്ങള്‍ പറയുന്നു.
Story Highlights: srilanka protest turned violent president gotabaya rajapaksa will resign on wednesday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here