എന്താണ് ‘വധശ്രമം’?.. പിണറായി പൊലീസിന്റെയും വ്യാഖ്യാനം എന്തായാലും നീതിന്യായ വ്യവസ്ഥക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്: വി.ടി.ബലറാം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരിനാഥന് ജാമ്യം ലഭിച്ചതില്‍ സര്‍ക്കാരിനെ പരിഹസിച്ച് മുന്‍ എംഎല്‍എ വി.ടി.ബലറാം ( justice system has a correct view: VT Balaram ).
എന്താണ് ‘വധശ്രമം’ എന്നതിനേക്കുറിച്ച് പിണറായി വിജയന്റെയും പൊലീസിന്റെയും വ്യാഖ്യാനം എന്തുതന്നെയായിരുന്നാലും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് അതേക്കുറിച്ച് കൃത്യമായ ഒരു കാഴ്ചപ്പാട് ഉണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.
അതുകൊണ്ടാണ് ശബരീനാഥന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം അനുവദിക്കപ്പെട്ടതെന്നും പിണറായി വിജയന്റെ അരുമ ശിഷ്യനായ വാനരസേന സംസ്ഥാന സെക്രട്ടറി ഒരു മാസമായി ജാമ്യം ലഭിക്കാതെ അകത്ത് കിടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കെ.എസ്.ശബരിനാഥന് ജാമ്യം നല്‍കിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി നിരുപാധികം തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാക്കണം. റിക്കവര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്നും ഉപാധിയില്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നാളെ മുതല്‍ 3 ദിവസം അന്വേഷണ സംഘത്തിന്റെ മുന്‍പില്‍ ഹാജരാകണം. 50000 രൂപയുടെ ബോണ്ടും നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ കെ.എസ്.ശബരീനാഥനാണ് ‘മാസ്റ്റര്‍ ബ്രെയ്ന്‍’ എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കസ്റ്റഡിയില്‍ വേണമെന്ന് പൊലീസിന്റെ അപേക്ഷ. ശബരിനാഥിനെതിരെ ഗുരുതര ആരോപണങ്ങളുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് ട്വന്റിഫോറിന് ലഭിച്ചു.
ഗൂഢാലോചനയില്‍ ശബരീനാഥനാണ് ‘മാസ്റ്റര്‍ ബ്രെയ്ന്‍’ എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. വാട്സാപ്പ് ഉപയോഗിച്ച ഫോണ്‍ കണ്ടെടുക്കാന്‍ കസ്റ്റഡി വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ശബരീനാഥനെ ചോദ്യം ചെയ്യണം. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ ശബരീനാഥിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. ഒന്നാം പ്രതി ഫര്‍സീന്‍ മജീദിന് ശബരീനാഥ് നിര്‍ദേശം നല്‍കി. നിരവധി തവണ പ്രതികളെ ശബരിനാഥ് ഫോണില്‍ വിളിച്ചു. ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും ശബരീനാഥ് വിളിച്ചെന്നും അന്വേഷണസംഘം ഉന്നയിച്ചു. പ്രതികള്‍ നാലുപേരും ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ നാലാം പ്രതിയാണ് ശബരീനാഥന്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എന്താണ് ‘വധശ്രമം’ എന്നതിനേക്കുറിച്ച് പിണറായി വിജയന്റെയും പോലീസിന്റെയും വ്യാഖ്യാനം എന്തുതന്നെയായിരുന്നാലും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് അതേക്കുറിച്ച് കൃത്യമായ ഒരു കാഴ്ചപ്പാട് ഉണ്ട്.
അതുകൊണ്ടാണ് ശബരീനാഥന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം അനുവദിക്കപ്പെട്ടതും പിണറായി വിജയന്റെ അരുമ ശിഷ്യനായ വാനരസേന സംസ്ഥാന സെക്രട്ടറി ഒരു മാസമായി ജാമ്യം ലഭിക്കാതെ അകത്ത് കിടക്കുന്നതും.
Story Highlights: justice system has a correct view: VT Balaram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here