തിങ്കളാഴ്ച്ച വീണ്ടും ഹാജരാകണം; സോണിയ ഗാന്ധിക്ക് വീണ്ടും ഇഡി നോട്ടീസ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്ക് വീണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നോട്ടിസ് അയച്ചു. തിങ്കളാഴ്ച്ച വീണ്ടും ഹാജരാകണമെന്നാണ് ഇഡി നിര്‍ദേശം. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇന്ന് ഇഡി ഓഫീസിലേക്ക് എത്തിയത്. ഇന്ന് മൂന്ന് മണിക്കൂറാണ് സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തത്. അനാരോഗ്യം പരിഗണിച്ചാണ് ചോദ്യം ചെയ്യൽ നേരത്തെ അവസാനിപ്പിച്ചത്.
സോണിയ ഗാന്ധിയെ ചോദ്യം ചെയ്തതില്‍ എതിര്‍പ്പറിയിച്ച് ഇ ഡിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കടുപ്പിക്കുകയാണ് കോണ്‍ഗ്രസ്. കൊവിഡിനെ തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഏറെ നേരം ഇരിക്കാനാവില്ലെന്ന് സോണിയ ഗാന്ധി അറിയിച്ചു. രാഹുല്‍ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങള്‍ സോണിയയോട് ചോദിച്ചതായാണ് വിവരം. യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചും സോണിയയോട് ഇഡി ആരാഞ്ഞു. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്തേക്കും.
Read Also: ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; സോണിയ ഗാന്ധി മടങ്ങി
വിഷയത്തില്‍ പ്രതിപക്ഷം ഇന്ന് പാര്‍ലമെന്റില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു.നടുത്തളത്തില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് എം പിമാര്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷബഹളത്തെത്തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവയ്ക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ചൂണ്ടിക്കാട്ടി 12 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവിച്ചു.
Story Highlights: ED summons Sonia Gandhi for second round of questioning on July 25
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here