ബഫര്‍ സോണില്‍ സര്‍ക്കാര്‍ നയം നേരത്തെ വ്യക്തമാക്കിയതാണ്; 2019ലെ തീരുമാനത്തില്‍ ഭേദഗതി വരുത്തുമെന്ന് എ.കെ ശശീന്ദ്രന്‍
ബഫര്‍ സോണ്‍ ഉത്തരവ് തിരുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതില്‍ പ്രതികരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രന്‍. വിഷയത്തില്‍ 2019ലെ തീരുമാനത്തില്‍ ഭേദഗതി വരുത്തും. 2020ലെ മന്ത്രിതല തീരുമാനം നിലനില്‍ക്കും. ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കുമെന്ന സര്‍ക്കാരിന്റെ നയം നേരത്തെ വ്യക്തമാക്കിയിരുന്നെന്നും മന്ത്രി പ്രതികരിച്ചു.(ak saseendran reacts to buffer zone cabinet decision )
‘നയം നേരത്തെ വ്യക്തമാക്കിയിട്ടും സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് ചിലര്‍ കര്‍ഷകര്‍ക്കിടയില്‍ അങ്കലാപ്പുണ്ടാക്കാനാണ് ശ്രമിച്ചത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. 2019ലെ കാബിനറ്റ് തീരുമാനത്തിന് സാധുത നിലനില്‍ക്കുന്നുണ്ടെങ്കില്‍ സുപ്രിംകോടതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് തടസമാകുമോ എന്നായിരുന്നു ഉയര്‍ന്നുവന്ന സംശയം. അത് പരിഹരിക്കുമെന്നും ഞാന്‍ നേരത്തെ പറഞ്ഞിരുന്നു’. വനംമന്ത്രി പറഞ്ഞു.
സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന ഉത്തരവാണ് സര്‍ക്കാര്‍ തിരുത്തുന്നത്. പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും.ബഫര്‍ സോണില്‍ സുപ്രിം കോടതയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ വനം വകുപ്പിനെ ചുമതലപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രിംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്.
Read Also: ബഫർ സോൺ ഉത്തരവ് തിരുത്തി മന്ത്രിസഭ; പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും
സംരക്ഷിത വനങ്ങളുടെ ചുറ്റളവില്‍ ഒരു കിലോമീറ്റര്‍ പരിസ്ഥിതി മേഖല നിര്‍ബന്ധമാക്കിയുള്ള വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫര്‍ സോണ്‍ നടപ്പാക്കുക എന്നതാണ് കേരളത്തിന്റെ നിലപാട്. കൂടാതെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പരിമിതികളും ആശങ്കകളും കോടതിയെ അറിയിക്കുകയും വേണം. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയില്‍ വിധി നടപ്പാക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തണം.
Story Highlights: ak saseendran reacts to buffer zone cabinet decision
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here