Advertisement

തുറമുഖ നിര്‍മ്മാണവും പുനരധിവാസവും ഒരുമിച്ച് കൊണ്ടുപോകും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

August 10, 2022
Google News 3 minutes Read

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രാദേശ വാസികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളതെന്ന് സംസ്ഥാന തുറുമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. തുറമുഖ നിര്‍മ്മാണത്തിന്റെ വ്യത്യസ്ഥ ഘട്ടങ്ങളില്‍ ഉയര്‍ന്നു വന്ന ഒട്ടുമിക്ക വിഷയങ്ങള്‍ക്കും സര്‍ക്കാര്‍ മാന്യമായ പരിഹാരം കണ്ടിട്ടുണ്ട്. പ്രദേശ വാസികള്‍ സമര്‍പ്പിച്ച ആവശ്യങ്ങളെ തരം തിരിച്ച് അടിയന്തിരമായി പരിഹരിക്കേണ്ടതും കൂടുതല്‍ സമയം ആവശ്യമുള്ളതും എന്ന ക്രമത്തിലാണ് സര്‍ക്കാര്‍ പരിഹാര പദ്ധതികള്‍ തയാറാക്കിയിട്ടുള്ളത്. അതോടൊപ്പം തുറമുഖ പരിസരത്ത് പുതുതായി ആരംഭിക്കുന്ന കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ ഉടനടി ആരംഭിക്കും. ഇതില്‍ പതിനായിരത്തോളം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. പ്രദേശവാസികള്‍ക്ക് ഈ പദ്ധതിയില്‍ വലിയ തൊഴില്‍ സാധ്യതകള്‍ ഉണ്ടാകും. പദ്ധതിക്കാവശ്യമായ വിദഗ്ദ തൊഴിലാളികളെ ലഭിക്കുന്നതിന് അസാപ്പില്‍ പ്രദേശവാസികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുവാന്‍ തീരുമാനമായിട്ടുണ്ട്.

പ്രദേശവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാനപ്പെട്ട പദ്ധതികള്‍

അപകടത്തില്‍പ്പെടുന്ന ബോട്ടുകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി ഇതിനകം എല്ലാ ബോട്ടുകളെയും ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്. കൂടാതെ ഹാര്‍ബറിലെ വലിയ തിരകള്‍ മൂലം ബോട്ടുകള്‍ അപകടത്തില്‍പ്പെുടുന്നത് ഒഴിവാക്കുന്നതിനായി ഡ്രഡ്ജിംഗ് നടത്തി. ഇവിടെ ഒരു പുതിയ പുലിമുട്ട് നിര്‍മ്മിക്കുവാന്‍ തീരമാനിച്ചു. ഇതിനായി കേന്ദ്രസര്‍ക്കാറിന്റെ സി.ഡബ്ലിയു.പി.ആര്‍.എസ് പഠനം നടത്തി റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുണ്ട്.

-നിലവിലുള്ള സി.എച്ച്.സി 100 ബെഡ്ഡുകളുള്ള താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി. ഇതിന് 10 കോടി രൂപ ചെലവായി. കൂടുതല്‍ സൗകര്യങ്ങളോടെ പബ്ലിക് ഹെല്‍ത്ത് സെന്റര്‍ നിര്‍മ്മിക്കുന്നതിന് ഭൂമി കണ്ടെത്തിയിട്ടുണ്ട്.

-വിഴിഞ്ഞത്ത് പകല്‍വീട് നിര്‍മ്മിക്കുന്നതിനായി ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് 1.8 കോടി രൂപയുടെ പ്രൊജക്ട് തയ്യാറാക്കിയിട്ടുണ്ട്. സ്ഥലം കണ്ടെത്തുന്നതിലേക്കുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

-22 കോടി രൂപ എ.ഡി.ബിയും വിസില്‍ 26 കോടി രൂപയും ചെലവഴിച്ച് അസാപ്പിന്റെ ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ചു. കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു. പോര്‍ട്ടിലുണ്ടാകുന്ന തൊഴിലവസരങ്ങള്‍ക്കനുസൃതമായി പ്രദേശ വാസികള്‍ക്ക് ട്രെയിനിംഗ് നല്‍കുന്നതാണ്.

-മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി സ്വച്ഛ് ഭാരത് മിഷനില്‍ ഉള്‍പ്പെടുത്തി എം.ആര്‍.എഫ് ആരംഭിക്കുവാന്‍ ഒരു കോടിയുടെ പദ്ധതിക്ക് അനുമതി നല്‍കിയുട്ടുണ്ട്. ഭൂമി കണ്ടെത്തുന്നതിന് കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചു വരുന്നു.

-കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി 1.72 കോടി രൂപ ചെലവഴിച്ച് കോട്ടപ്പുറത്ത് 1000 വീട്ടുകാര്‍ക്ക് സൗജന്യ കണക്ഷന്‍ നല്‍കി.

-വിഴിഞ്ഞത്ത് കളിസ്ഥലം നിര്‍മ്മിക്കുന്നതിനായി ഹാര്‍ബറില്‍ എച്ച്.ഇ.ഡിയുടെ രണ്ട് ഏക്കര്‍ ഭൂമി വീതം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതിനായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തയാറാക്കിയ പ്രൊപ്പോസല്‍ സര്‍ക്കാരിലുണ്ട്.

-കട്ടമര തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് 107 ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.

-പാര്‍പ്പിട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി 1062 ഭവനരഹിതര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്നതിനുള്ള ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്.

-കരമടി തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സൗത്തില്‍ 317 ഉം, അടിമലതുറയില്‍ 625 ഉം ആകെ 942 തൊഴിലാളികള്‍ക്ക് 5.60 ലക്ഷം രൂപ വീതം 52.75 കോടി രൂപ നഷ്ടപരിഹാരം നല്‍കി.

-ചിപ്പിതൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് 12.50 ലക്ഷം രൂപ വീതം 73 ചിപ്പി തൊഴിലാളികള്‍ക്ക് 91.25 കോടി രൂപ വിതരണം ചെയ്തു.

-രണ്ട് വര്‍ഷക്കാലയളവില്‍ 1221 പേരുടെ ഉടമസ്ഥതയിലുള്ള 2383 ബോട്ട് എഞ്ചിനുകള്‍ക്ക് ദിവസം 4 ലിറ്റര്‍ വീതം മണ്ണെണ്ണക്കായി 27.13 കോടി രൂപ നല്കി. ഈ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുവാന്‍ തീരുമാനിച്ചു. ഇതിലേക്കായി 28 കോടി രൂപയും വകയിരുത്തുന്നുണ്ട്.

-പൈലിംഗിന്റെ ഭാഗമായി തകരാറിലായ 243 വീടുകളുടെ അറ്റകുറ്റ പണികള്‍ക്കായി 11 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.

-തങ്ങല്‍ വള്ളം മേഖലയില്‍ ജോലി ചെയ്യുന്ന 8 പേര്‍ ഉള്‍ക്കൊള്ളുന്ന 80 ഗ്രൂപ്പുകള്‍ക്ക് 20 കോടി രൂപയുടെ പദ്ധതിയുടെ ഫിസിബിലിറ്റി പഠനം ഫിഷറീസ് ഡയറക്ടറേറ്റ് തയ്യാറാക്കിയിട്ടുണ്ട്.

-കുരിശടി മാറ്റി സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെട്ടവരുമായി ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

Read Also: മലിനീകരണം കൂടുതൽ; ഇന്ത്യൻ റെയിൽവേയെ രൂക്ഷഭാഷയിൽ വിമർശിച്ച് സി.എ.ജി

പദ്ധതി പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ന്യായമായ എല്ലാ ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ വലിയ പരിഗണന നല്‍കി കൊണ്ടിരിക്കുന്നു. രണ്ടാഴ്ച മുമ്പും വിഴിഞ്ഞം എം.എല്‍.എ അഡ്വ. എ. വിന്‍സെന്റിന്റെ നേതൃത്വത്തില്‍ പദ്ധതി പ്രദേശത്തെ ജനപ്രതിനിധികളും പൗരപ്രമുഖരുമായും മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഏറ്റു മുട്ടലിന്റെയോ തര്‍ക്കത്തിന്റെയോ പാതയല്ല സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ക്കും ചര്‍ച്ചകളിലൂടെ സര്‍ക്കാര്‍ പരിഹാരം കാണും. അതോടൊപ്പം കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാനും ഇതിന്റെ ഗുണം നാടിന് പൊതുവെയും പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്കും ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Story Highlights: Minister Ahamed devarkovil about Port construction and rehabilitation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here