പഴയ സിമി നേതാവായ കെ.ടി.ജലീലില്‍ നിന്ന് ഇന്ത്യാവിരുദ്ധത മാത്രം പ്രതീക്ഷിച്ചാല്‍ മതി: കെ.സുരേന്ദ്രന്‍

പഴയ സിമി നേതാവായ കെ.ടി.ജലീലില്‍ നിന്നും ഇന്ത്യാവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാക്ക് അധീന കാശ്മീരിനെ കുറിച്ച് ആസാദ് കാശ്മീര്‍ എന്ന ജലീലിന്റെ പരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരാണ്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത ജലീലിന് ഒരു നിമിഷം പോലും എംഎല്‍എയായി തുടരാനാവില്ല. ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ എന്ന പ്രയോഗം പാക്കിസ്ഥാന്റേതാണ്. ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം. സൈന്യത്തിനെതിരെയും ജലീല്‍ തന്റെ പോസ്റ്റില്‍ പറയുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ചരിത്രത്തെ വികലമാക്കുകയാണ് ജലീല്‍ ചെയ്യുന്നത്. കാശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാന്‍ അനധികൃതമായി പിടിച്ചെടുത്തതാണ്. മുഴുവന്‍ കാശ്മീരും ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് 1994ല്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയതാണ്. ഭരണഘടനാ വിരുദ്ധമായ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കേരളത്തെ വീണ്ടെടുക്കാനുള്ള പ്രചരണം ബിജെപി ആരംഭിച്ചു കഴിഞ്ഞു. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ തിരൂരില്‍ സ്ഥാപിക്കണം. ഇതിന് വേണ്ടി വര്‍ഷങ്ങളായി കേരളം കാത്തിരിക്കുകയാണ്. എന്നാല്‍ മുസ്ലിം തീവ്രവാദികളുടെ ഭീഷണിക്ക് വഴങ്ങി സര്‍ക്കാര്‍ കീഴടങ്ങുകയാണ്. മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ളവര്‍ തീവ്രനിലപാടാണ് സ്വീകരിക്കുന്നത്. സിപിഐഎമ്മും ഇതിന് ചൂട്ടുപിടിക്കുകയാണ്. ഇത്രയും വലിയ അവഗണന ഭാഷാപിതാവിന് നേരിടേണ്ടി വന്നിട്ടും മതേതര പാര്‍ട്ടികള്‍ ശബ്ദിക്കുന്നില്ല. കേരളത്തിലെ നവോത്ഥാന സമിതി ചിലയാളുകളുടെ താത്പര്യം മാത്രം സംരക്ഷിക്കാനുള്ളതാണ്. വിവേചനപരമായ നിലപാടാണ് മുത്തലാക്കിന്റെയും ശബരിമലയുടേയും കാര്യത്തില്‍ നവോത്ഥാന സമിതിക്കുള്ളത്. ഒരു സിനിമയിലെ പരസ്യം പോലും സര്‍ക്കാരിന് അസഹിഷ്ണുതയുണ്ടാക്കുകയാണ്. ആവിഷ്‌ക്കാര സ്വാതന്ത്യത്തിന്റെ വക്താക്കളായ സൈബര്‍ സഖാക്കള്‍ സിനിമക്കെതിരെ അഴിഞ്ഞാടുകയാണെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് സര്‍ക്കാരിന് കുഴലൂത്ത് നടത്തുകയാണ്. പിണറായി മന്ത്രിസഭയിലെ മന്ത്രിയെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്. തോമസ് ഐസക്കിന്റെ അഴിമതി ഇഡി അന്വേഷിച്ചാല്‍ എന്ത് പ്രശ്‌നമാണ് പ്രതിപക്ഷത്തിനുള്ളതെന്ന് മനസിലാകുന്നില്ല. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഇല്ലെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് പ്രതിപക്ഷ നേതാവ് പറയണം. തന്റെ പേരിലുള്ള ചില വിദേശ ഇടപാടുകള്‍ പുറത്തുവരുമോയെന്ന് സതീശന്‍ ഭയക്കുന്നുണ്ട്. ഇഡിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തില്‍ കെപിസിസി പ്രസിഡന്റ് നിലപാട് വ്യക്തമാക്കണം. സിപിഐഎം കോണ്‍ഗ്രസ് പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ എല്ലാ കേസുകളും അട്ടിമറിക്കപ്പെടുകയാണ്. സഹകരണ കൊള്ളയ്‌ക്കെതിരെ 20ന് സെക്രട്ടറിയേറ്റ് നടയില്‍ ബിജെപി പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Expect only anti-India from former SIMI leader KT Jalil: K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here