തായ്‌ലൻഡിലേക്ക് വ്യാജ റിക്രൂട്ട്മെൻ്റ്; ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി

തായ്‌ലൻഡിലേക്ക് വ്യാജ റിക്രൂട്ട്മെൻ്റ് നടക്കുന്നതായി ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. ഡിജിറ്റല്‍ മാർക്കറ്റിംഗ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നു എന്ന പേരിലാണ് തട്ടിപ്പ്. വിഷയത്തിൽ ജാഗ്രത പാലിക്കണമെന്നും ബാങ്കോക്കിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ഉയര്‍ന്ന ശമ്പളവും, ഹോട്ടല്‍ താമസവും, വീസയും, തിരികെയുളള വിമാനടിക്കറ്റും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇന്ത്യയിലേയും ദുബായിലേയും ബാങ്കോക്കിലേയും ഏജന്റുമാരാണ് തട്ടിപ്പിന് പിന്നിൽ. കൂടുതലും മ്യാന്മാർ അതിര്‍ത്തിയിലൂടെയാണ് അനധികൃതമായി ഉദ്യോഗാർത്ഥികളെ തായ്‌ലൻഡിൽ എത്തിക്കുന്നത്. അനധികൃത കുടിയേറ്റത്തിന് ചിലര്‍ തായ്‌ലൻഡ് അധികൃതരുടെ പിടിയിലുമായിട്ടുണ്ട്.
വിസ ഓൺ അറൈവൽ വഴി എത്തുന്ന ഇന്ത്യന്‍ പൗരന്‍ന്മാര്‍ക്ക് തൊഴില്‍ വിസയോ പെർമിറ്റോ തായ്‌ലൻഡ് ഗവണ്‍മെന്റ് അനുവദിക്കാറില്ല. ഇത്തരം വ്യാജ റിക്രൂട്ട്‌മെന്റ് ചതികളില്‍ വീഴാതിരിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്നാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം. ജോലിയിലേയ്ക്ക് പ്രവേശിക്കും മുമ്പ് ഏജന്റിനെക്കുറിച്ചും ജോലി നല്‍കുന്ന സ്ഥാപനത്തെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കണമെന്നും എംബസി അധികൃതര്‍ അറിയിച്ചു.
Story Highlights: Fake recruitment to Thailand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here