ചൈനയുടെ സീറോ-കൊവിഡ് നയം പരാജയം; ടൂറിസം കേന്ദ്രങ്ങളിൽ രോഗം പടരുന്നു

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിൻ്റെ സീറോ-കൊവിഡ് നയം പരാജയമെന്ന് റിപ്പോർട്ട്. കൂടുതൽ പ്രദേശങ്ങളിൽ വൈറസ് സ്ഥിരീകരിച്ചു. ടിബറ്റിന്റെയും ഹൈനാന്റെയും ടൂറിസം കേന്ദ്രങ്ങളിലാണ് രോഗം പടരുന്നത്. നിയന്ത്രണങ്ങളും പെട്ടെന്നുള്ള ലോക്ക്ഡൗണും മൂലം പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് ചൈനയിൽ കുടുങ്ങിക്കിടക്കുന്നത്.
രോഗബാധിത പ്രദേശങ്ങൾ ഹോട്ട്‌സ്‌പോട്ടുകളായി തുടരുമ്പോഴും, ചൈനയിൽ കൊറോണ വൈറസ് പുതിയ പ്രദേശങ്ങളിലേക്ക് പടരുകയാണ്. നിയന്ത്രണങ്ങളുണ്ടായിട്ടും സീറോ-കൊവിഡ് നയം പ്രയോജനം ചെയ്തില്ലെന്നാണ് റിപ്പോർട്ട്. നയം ജനങ്ങളുടെ ഉപജീവനമാർഗം നഷ്ടപ്പെടുത്തിയെന്നും, മാനസിക പീഡനത്തിന് ഇടയാക്കിയതായും ഏഷ്യൻ ലൈറ്റ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ടിബറ്റിൽ 28 പുതിയ കൊവിഡ് കേസുകൾ കണ്ടെത്തി. കൂടാതെ മറ്റ് പ്രദേശങ്ങളിലും രോഗം പടർന്നതോടെ ആളുകൾ ഷാങ്ഹായ് ശൈലിയിലുള്ള ദീർഘകാല ലോക്ക്ഡൗണുകളെ കുറിച്ച് ആശങ്കാകുലരാണ്. കൊവിഡ് കേന്ദ്രത്തിൽ ക്വാറന്റൈനിലുള്ളവർക്ക് കിടക്കകളും പുതപ്പുകളും ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വീട്ടിൽ കുടുങ്ങിയ ആളുകൾ ഭക്ഷണവും മരുന്നും ലഭിക്കാൻ പാടുപെടുകയാണ്.
കുട്ടികളെ പോലും മാതാപിതാക്കളിൽ നിന്ന് നിർബന്ധിച്ച് വേർപെടുത്തി. ചൈനക്കാർ തങ്ങളുടെ ദുരിതങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് പ്രതിഷേധത്തിന് കാരണമായി. നിലവിൽ ഏജൻസികൾ 3,000 കിടക്കകൾ ശേഷിയുള്ള താൽക്കാലിക ആശുപത്രികൾ നിർമ്മിക്കുന്ന തിരക്കിലാണെന്നും ഏഷ്യൻ ലൈറ്റ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. അതേസമയം 2021 ന്റെ തുടക്കത്തിൽ കൊവിഡിൽ നിന്ന് മുക്തമാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത് ചൈനയായിരുന്നു.
Story Highlights: Xi’s Zero-Covid policy fails as fresh infections arise at tourism hubs in China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here