വിമാന പ്രതിഷേധക്കേസ്; ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ ശുപാർശ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ ശുപാർശ. ഇക്കാര്യത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ ഡിഐജി രാഹുൽ ആർ നായർക്ക് റിപ്പോർട്ട് നൽകി. സിറ്റി പൊലീസ് കമ്മീഷണർ തന്നെയാണ് 24നോട് ഇക്കാര്യം സ്ഥിരീകരിച്ചത്. (farzeen majid kaapa act)
ഫർസീൻ്റെ പേരിലുള്ള വിവിധ കേസുകളാണ് ശുപാർശയ്ക്കുള്ള പ്രധാന കാരണം. 19 കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. ഇതൊക്കെ രാഷ്ട്രീയ കേസുകളാണെങ്കിലും ഇവയ്ക്ക് ക്രിമിനൽ സ്വഭാവമുണ്ട്. ഇത് പരിഗണിച്ചാണ് ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള ശുപാർശയ്ക്ക് കാരണം. കാപ്പ ചുമത്തി നാട് കടത്തുക എന്നതാണ് റിപ്പോർട്ടിലെ പരാമർശം.
Read Also: വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും നോട്ടിസ്
ഇപ്പോഴാണ് താൻ ഈ വിവരമറിഞ്ഞതെന്ന് ഫർസീൻ മജീദ് 24നോട് പറഞ്ഞു. കേരളം ഭരിക്കുന്ന പിണറായി വിജയൻ ഗവണ്മെൻ്റിൻ്റെ കയ്യില് അധികാരം ഉണ്ട്. പൊലീസുണ്ട്. എല്ലാ സംവിധാനങ്ങളുമുണ്ട്. പക്ഷേ, ഞങ്ങളെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ മനസാക്ഷിയിലാണ് ഞങ്ങളൊക്കെ നിലനിൽക്കുന്നത്. അത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി, മാസങ്ങളായി നടന്നുവന്ന ചില കാര്യങ്ങളിൽ കൂടി കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ പോലും തങ്ങളെ ദ്രോഹിച്ചുകൊണ്ട് മുന്നോട്ടുപോവുക എന്ന പിണറായി വിജയൻ്റെ നടപടിയാണ് ഇതിനു കാരണം. മുഖ്യമന്ത്രിയുടെ പ്രതികാര നടപടിയാണ് ഇതിനു പിന്നിൽ. മാധ്യമപ്രവർത്തകരെ നേരിട്ട് കാണും. തൻ്റെ കേസുകൾ പരിഗണിച്ചാണ് കാപ്പ ചുമത്തിയതെങ്കിൽ കണ്ണൂർ ജില്ലയിലെ ഒരു സിപിഐഎം നേതാവിനും ജില്ലയിൽ പ്രവേശിക്കാൻ കഴിയാത്ത തരത്തിൽ കാപ്പ ചുമത്തേണ്ടിവരും. നിയമപരമായി നേരിടും. കോടതിയിൽ വിശ്വാസമുണ്ട് എന്നും ഫർസീൻ പ്രതികരിച്ചു.
17 കേസുകളാണ് തനിക്കെതിരെ ഉള്ളത്. പന്ത്രണ്ടോളം കേസുകൾ തീർത്തതാണ്. ബാക്കി 6 കേസുകൾ വച്ചാണ് കാപ്പ ചുമത്തിയത്. കെ എസ് ശബരിനാഥിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തവരാണ് കേരള പൊലീസ്. കേരള മുഖ്യമന്ത്രി നിയമസഭയിൽ പറയുന്ന കള്ളങ്ങൾ പൊതുജനത്തെ വിശ്വസിപ്പിക്കാനാണ് ഈ ശ്രമം. അതൊന്നും ജനം അംഗീകരിക്കില്ല. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. അധ്യാപകനായ തന്നെ വലിയ ഗുണ്ട ആയി വരുത്തിത്തീർക്കാനാണ് ശ്രമം. പാർട്ടി നേതൃത്വത്തെ കാര്യങ്ങൾ അറിയിക്കും.
Story Highlights: farzeen majid kaapa act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here