ലോകായുക്ത ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ; ഗവർണറുടെ നിലപാട് നിർണായകം

ലോകായുക്താ നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭ പരിഗണിക്കും. സിപിഐയുടെ ഭേദഗതി നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാകും ബിൽ പാസാക്കുക. അതേസമയം, ഭേദഗതിക്കെതിരെ സഭക്കുള്ളിൽ ശക്തമായ പ്രതിഷേധ സ്വരമുയർത്താനാണ് പ്രതിപക്ഷ നീക്കം. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി പ്രതിഷേധവും പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും
1999ലെ ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പിലാണ് സുപ്രധാന ഭേദഗതി വരുന്നത്. അധികാരസ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തകൻ അഴിമതി നടത്തിയെന്ന് തെളിഞ്ഞാൽ അയാൾ സ്ഥാനത്ത് നിന്ന് മാറണമെന്ന് ലോകായുക്തയ്ക്ക് വിധിക്കാം. ആ വിധി കോംപിറ്റന്റ് അതോറിറ്റിയായ ഗവർണറോ, മുഖ്യമന്ത്രിയോ സംസ്ഥാന സർക്കാരോ അതേപടി അംഗീകരിക്കണമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ എടുത്തു കളയുന്നത്. അധികാരസ്ഥാനത്തിരിക്കുന്നയാളിന് ഒരു ഹിയറിങ് നടത്തി ലോകായുക്താ വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതി.
ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഈ നിർദേശത്തിനെതിരെയാണ് പ്രതിപക്ഷവും ഭരണകക്ഷിയായ സിപിഐയും രംഗത്ത് എത്തിയത്. എന്നാൽ, ബിൽ സഭയിൽ എത്തുന്നതിനു മുന്നേ, ഉടക്കി നിന്ന സിപിഐയെ അനുനയിപ്പിക്കാൻ ആയത് സർക്കാരിന് ആശ്വാസമാണ്. സിപിഐയുടെ ഭേദഗതി നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാകും ബിൽ നിയമസഭ പാസാക്കുക. സി പി ഐയുടെ ദേഭഗതി നിർദേശങ്ങൾ പരിശോധിക്കാൻ നിയമവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Read Also: ലോകായുക്ത ഭേദഗതി: താന്‍ നിറവേറ്റിയത് ഭരണഘടനാ ചുമതലയെന്ന് ഗവര്‍ണര്‍
ഇന്ന് സഭയിൽ അവതരിപ്പിക്കുന്ന ബില്ല് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടും. സബ്ജക്ട് കമ്മിറ്റിയിലെ പരിശോധനകൾക്ക് ശേഷം തിരിച്ചെത്തുമ്പോൾ സിപിഐയുടെ നിർദേശം ഔദ്യോഗിക ഭേദഗതിയായി ബില്ലിൽ ഉൾപ്പെടുത്തി പാസാക്കാൻ ആണ് തീരുമാനം. സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ബിൽ പാസാക്കാൻ സർക്കാരിന് സാധിക്കുമെങ്കിലും ശക്തമായ പ്രതിഷേധ സ്വരമുയർത്താൻ ആണ് പ്രതിപക്ഷ നീക്കം. നിയമസഭ പാസാക്കുന്ന ബില്ലിന്മേൽ ഗവർണർ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ഏറെ നിർണായകമാണ്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി പ്രതിഷേധം ശൂന്യ വേളയിൽ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.
Story Highlights: Lokayukta bill to present in assemble today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here