കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂരിന് കേരളത്തിൽ നിന്നുള്ള പിന്തുണയേറുന്നു
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് കേരളത്തിൽ നിന്നുള്ള പിന്തുണയേറുന്നു. സംസ്ഥാന നേതൃത്വം ഔദ്യോഗിക സ്ഥാനാർഥിയെ പിന്തുണക്കുമ്പോഴാണ് മാത്യു കുഴൽനാടൻ, കെ.എസ്.ശബരിനാഥൻ ഉൾപ്പെടെയുള്ള യുവനേതാക്കൾ പരസ്യപിന്തുണയുമായി രംഗത്തെത്തിയത്. എന്നാൽ തരൂരിനെ വെട്ടാനാണ് മുതിർന്ന നേതാക്കളുടെ നീക്കം.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ സ്വന്തം സംസ്ഥാനത്ത് നിന്ന് പോലും പിന്തുണയില്ലെന്ന ആക്ഷേപത്തിന് മറുപടി നൽകുകയാണ് തരൂർ ക്യാംപ്. തരൂരിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന് കെപിസിസി നേരത്തെ പരസ്യ നിലപാടെടുത്തിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വത്തോട് അടുപ്പം പുലർത്തുന്ന യുവനേതാക്കൾ തന്നെയാണ് തരൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇവർക്കൊപ്പം മുതിർന്ന നേതാക്കളായ എം.കെ.രാഘവൻ, കെ.സി.അബു ഉൾപ്പെടെയുള്ളവരും ഔദ്യോഗിക സ്ഥാനാർഥിക്കൊപ്പമല്ല.
തരൂരിന്റെ പത്രികയിൽ ഒപ്പിട്ടവരിൽ എ, ഐ ഗ്രൂപ്പുകളിലെ പ്രമുഖരും കെ.സി.വേണുഗോപാലിനോട് അടുപ്പം പുലർത്തുന്നവരുമുണ്ട്. തനിക്ക് കേരളത്തിലെ യുവനേതൃത്വത്തിന്റെ പിന്തുണ ഉണ്ടെന്ന് ശശി തരൂർ പറയുന്നു.
ബിജെപിയെ നേരിടാൻ കഴിയുന്ന നേതാവ് ആണ് ശശി തരൂരെന്ന് കെ.എസ്.ശബരിനാഥൻ പ്രതികരിച്ചു. താഴെ തട്ടിൽ ഉള്ള പ്രവർത്തകർക്ക് തരൂർ വരുന്നതിനോടാണ് താൽപര്യമെന്നും കേരളത്തിൽ നിന്ന് കൂടുതൽ വോട്ടുകൾ ലഭിക്കുമെന്നും ശബരിനാഥൻ ട്വന്റിഫോറിനോട് പറഞ്ഞു.
നേരത്തെ കേരളത്തിലെ പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ പാർലമെന്ററി പാർട്ടിയിൽ വോട്ടെടുപ്പ് നടന്നപ്പോഴും ഗ്രൂപ്പിനതീതമായി വി.ഡി.സതീശനെ പിന്തുണച്ചവരാണ് കേരളത്തിലെ യുവനേതൃത്വം. ദേശീയതലത്തിലും ഇതേ നേതൃമാറ്റം ആഗ്രഹിക്കുന്ന യുവാക്കൾ വോട്ടുചെയ്യുമെന്നാണ് തരൂർ ക്യാപിന്റെ പ്രതീക്ഷ. എന്തായാലും കേരളത്തിൽ നിന്നുള്ള 328 പ്രതിനിധികളിൽ ഭൂരിഭാഗം പേരുടെ പിന്തുണ ഉറപ്പിച്ചാലും മറ്റ് സംസ്ഥാനങ്ങളുടെ നിലപാടായിരിക്കും നിർണായകം.
Story Highlights: Shashi Tharoor is getting support from Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here