കത്തി, ചുറ്റിക, മുളകുപൊടി…! കൊലപാതക ശേഷം ആയുധങ്ങൾ ചതുപ്പിൽ താഴ്ത്തി, വിഷ്ണുപ്രിയയെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു
കണ്ണൂർ പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. പ്രതി ശ്യാംജിത്തുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് 2 കത്തികൾ, ചുറ്റിക, കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ, മുളകുപൊടി, പവർ ബാങ്ക്, സ്ക്രൂഡ്രൈവർ, തൊപ്പി കൈയുറകൾ എന്നിവ കണ്ടെടുത്തത് ( Weapons used to kill Vishnupriya recovered ).
വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയ ശേഷം ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീടിന് സമീപമുള്ള സ്ഥലത്ത് ആയുധങ്ങൾ ഒളിപ്പിച്ചുവെന്നായിരുന്നു നൽകിയ മൊഴി. തുടർന്ന് പ്രദേശത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു.
വീടിന് സമീപമുള്ള ഒരു ചതിപ്പിൽ ബാഗിൽ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു ആയുധങ്ങൾ. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചുറ്റികയും ബാഗിൽ നിന്നും കണ്ടെടുത്തു. കൂടാതെ ആസമയം ധരിച്ചിരുന്ന വസ്ത്രവും രക്തം പുരണ്ട നിലയിൽ കണ്ടെടുത്തിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ കൊലപാതകം തടയാൻ വിഷ്ണുപ്രിയ ശ്രമിച്ചാൽ അത് തടയാൻ മുഖത്തെറിയാൻ സൂക്ഷിച്ചിരുന്ന മുളകുപൊടിയും ബാഗിലുണ്ടായിരുന്നു. കൊലപാതക ശേഷം പ്രദേശത്തെത്തിയ ശ്യാംജിത്ത് ബാഗിൽ ആയുധങ്ങളും ആ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും ഇട്ടശേഷം വെട്ടുകല്ല് ബാഗിനുള്ള വച്ച് ചതുപ്പിൽ താഴ്ത്തുകയായിരുന്നു.
Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും
അതേസമയം, വിഷ്ണുപ്രിയയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം. പ്രതിയെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.
പാനൂർ വള്ള്യായി സ്വദേശിനി വിഷ്ണുപ്രിയയുടെ അരുംകൊല കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. പ്രണയത്തിൽ നിന്ന് വിഷ്ണുപ്രിയ പിന്മാറിയതിന്റെ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി ആയുധം വാങ്ങിയ കടയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ പൊലീസിന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തും. കൊലപാതകത്തിനായി എത്തിയ പ്രതി പരിസരം നിരീക്ഷിച്ച് നടക്കുന്നത് സമീപവാസിയായ മുകുന്ദൻ കണ്ടിരുന്നു. കെഎസ്ഇബി ജീവനക്കാരനെന്ന വ്യാജേനയാണ് പ്രതിയെത്തിയത്.
നിഷ്ഠൂരമായ അരുംകൊലയുടെ ഞെട്ടലിൽ നിന്ന് പാനൂർ ഇനിയും മുക്തമായിട്ടില്ല. കൊലപാതകത്തിനായി എത്തിയ പ്രതിയെ വീഡിയോ കോളിലൂടെ തത്സസമയം കണ്ട വിഷ്ണുപ്രയുടെ സുഹൃത്ത് കേസിൽ പ്രധാന സാക്ഷിയാകും. വൈകിട്ടോടെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കും. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് വൈകിട്ടാകും വിഷ്ണുപ്രിയയുടെ സംസ്കാരം.
Story Highlights: Weapons used to kill Vishnupriya recovered
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here