വീട്ടുടമസ്ഥന്‍ വായ്പ മുടക്കി; വീട് പാട്ടത്തിനെടുത്ത കുടുംബം ജപ്തി ഭീഷണിയില്‍

വീട്ടുടമസ്ഥന്‍ വായ്പാ തുക തിരിച്ചടയ്ക്കാത്തതിനാല്‍ പാട്ടത്തിന് വീടെടുത്ത കുടുംബം ജപ്തിഭീഷണിയില്‍. എറണാകുളം ഏലൂരിലാണ് മാതാപിതാക്കളും മക്കളുമടങ്ങുന്ന കുടുംബം ജപ്തി ഭീഷണിയില്‍ കഴിയുന്നത്. വീടിന്റെ ബാങ്കില്‍ നിന്ന് വായ്പയെടുത്ത കാര്യമോ അടവ് മുടങ്ങിയ കാര്യമോ പാട്ടത്തിന് വീടെടുത്തവര്‍ അറിഞ്ഞിരുന്നില്ല. ഉടമ തങ്ങളെ ചതിച്ചതാണെന്നും ഇറക്കിവിട്ടാല്‍ ഇനി എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥയാണെന്നും വാടകക്കാര്‍ പറയുന്നു.
ഏലൂരിലെ ജിബിന്‍ എന്നയാളാണ് രണ്ട് മാസം മുന്‍പ് സനീഷിനും കുടുംബത്തിനും വീട് പാട്ടത്തിന് നല്‍കിയത്. അഞ്ചേ കാല്‍ ലക്ഷം രൂപ നല്‍കി 11 മാസത്തേക്കായിരുന്നു കരാര്‍. മുഴുവന്‍ തുകയും കൊടുത്ത് താമസം തുടങ്ങിയ ശേഷം ബാങ്കിന്റെ നോട്ടീസ് വന്നപ്പോള്‍ മാത്രമാണ് സനീഷ് വായ്പയെ കുറിച്ചറിയുന്നത്. 20 ലക്ഷം രൂപയാണ് ജിബിന്‍ ബാങ്കില്‍ നിന്നെടുത്തത്. തിരിച്ചടവ് മുടങ്ങി പലിശയടക്കം ഇനി 34 ലക്ഷത്തോളം രൂപയാണ് തിരികെ അടയ്ക്കാനുള്ളത്. തുടര്‍ന്ന് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു.
Read Also: ജപ്തി നോട്ടിസിൽ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് പ്രാഥമിക റിപ്പോർട്ട്
കയ്യില്‍ ആകെയുണ്ടായിരുന്ന തുക മുഴുവനും നല്‍കിയാണ് വീട് പാട്ടത്തിന് വാങ്ങിയതെന്നും ഇറക്കിവിട്ടാല്‍ പോകാന്‍ മറ്റ് വഴികളില്ലെന്നും ഓട്ടോറിക്ഷ തൊഴിലാളിയായ സനീഷിന്റെ കുടുംബം പറയുന്നു. അഞ്ച് ദിവസത്തിനകം ഇറങ്ങിക്കോളണമെന്ന് പറഞ്ഞ് ബാങ്ക് അധികൃതരെത്തി പേപ്പറില്‍ ഒപ്പിട്ട് വാങ്ങിയെന്നും കുടുംബം പറയുന്നു. എന്നാല്‍ പണം കൊടുത്ത് പാട്ടത്തിന് വാങ്ങിയതിനാല്‍ ഇറങ്ങില്ലെന്നാണ് വീട്ടുകാരുടെ നിലപാട്.
Story Highlights: bank notice for family who took house for lease
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here