ചെറുപ്പത്തിൽ ഫുട്‌ബോളിനോടായിരുന്നു ആവേശം; എന്നാൽ നിയോഗം സിനിമയിലെത്താനായിരുന്നു; അതുല്യനടൻ ഉമ്മർ ഓർമയായിട്ട് 21 വർഷം
പ്രശസ്ത നടൻ കെ.പി.ഉമ്മർ ഓർമയായിട്ട് 21 വർഷം. നാടകവേദികളിൽ നിന്നെത്തി മലയാള സിനിമയിൽ നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി മാറുകയായിരുന്നു കെ.പി.ഉമ്മർ. നാല് പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞുനിന്നു ആ അതുല്യനടൻ. ( kp ummer 21st death anniversary )
മലയാള സിനിമയിലെ സുന്ദരനായ വില്ലനായിരുന്നു കെ.പി.ഉമ്മർ. നായകന് തുല്യമായ പ്രാധാന്യം ലഭിച്ച വില്ലൻ. പ്രേം നസീർ നായകനായും ഉമ്മർ വില്ലനായും നിരവധി ചിത്രങ്ങളിൽ അരങ്ങിലെത്തി.
ചെറുപ്പത്തിൽ ഫുട്ബോളായിരുന്നു കെ.പി.ഉമ്മറിന്റെ ആവേശം. പിന്നീട് കോഴിക്കോടൻ നാടകവേദികളിലെ സ്ഥിര സാന്നിദ്ധ്യമായ ഉമ്മർ, കെ.ടി.മുഹമ്മദിന്റെ നാടകങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. തുടർന്ന് കെ.പി.എ.സിയിലെത്തിയ ഉമ്മർ, 1956ൽ പി.ഭാസ്‌കരന്റെ രാരിച്ചൻ എന്ന പൗരനിലൂടെ സിനിമയിലെത്തി. 1965ൽ ഇറങ്ങിയ എം.ടിയുടെ മുറപ്പെണ്ണിലെയും നഗരമേ നന്ദി എന്ന ചിത്രത്തിലേും അഭിനയത്തിലൂടെ ഉമ്മർ ശ്രദ്ധേയനായി.
കണ്ണൂർ ഡീലക്സ്, സി.ഐ.ഡി നസീർ, അർഹത, ശാലിനി എന്റെ കൂട്ടുകാരി തുടങ്ങി നിരവധി ചിത്രങ്ങളീലൂടെ ഉമ്മർ സിനിമയിൽ സജീവമായി.
നായക വേഷങ്ങളിലെത്തി നടത്തിയ പരീക്ഷണങ്ങൾ പലപ്പോഴും വിജയം നേടിയില്ല. അപ്പോഴൊക്കെയും വില്ലൻ റോളുകളിലേയ്ക്ക് തന്നെ ഉമ്മറിന് മടങ്ങേണ്ടിവന്നു. എന്നാൽ വൈകിയാണെങ്കിലും കെ.പി.ഉമ്മറിനെത്തേടി വ്യത്യസ്തമായ നിരവധി വേഷങ്ങളെത്തി.
നായകനായും പ്രതിനായകനായും സ്വഭാവനടനായും ഉമ്മർ നാലുപതിറ്റാണ്ടിലേറെ മലയാള സിനിമയിൽ നിറഞ്ഞുനിന്നു. വിടവാങ്ങി വർഷങ്ങൾ കഴിയുമ്പോഴും വേഷമിട്ട കഥാപാത്രങ്ങളിലൂടെ ഉമ്മർ ഇപ്പോഴും മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്നു.
Story Highlights: kp ummer 21st death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here