എ.കെ ആന്റണിയെ കാണാനെത്തി പുതിയ കെഎസ്‌യു നേതാക്കള്‍; തന്റെ ദുഃഖം മാറിയെന്ന് പ്രതികരണം
കെഎസ്‌യുവിന്റെ നേതൃത്വത്തിലേക്ക് ചുമതലയേറ്റെടുത്തതിന് പിന്നാലെ എ കെ ആന്റണിയെ കാണാനെത്തി കെഎസ് യു നേതാക്കള്‍. ഇന്ന് വൈകിട്ടോടെ ഇന്ദിരഭവനിലെത്തിയാണ് കെ എസ് യുവിന്റെ പുതിയ പ്രസിഡന്റ് അലോഷ്യസ് സേവ്യറും വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസും എകെ ആന്റണിയെ കണ്ടത്. കാത്തുകാത്തിരുന്ന് കിട്ടിയ നേതാക്കളല്ലേ എന്ന് ചോദിച്ചായിരുന്നു ഇന്ദിര ഭവനിലെ തന്റെ ഓഫീസിലേക്ക് ആന്റണി നേതാക്കളെ സ്വാഗതം ചെയ്തത്. അരമണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ചെറിയാന്‍ ഫിലിപ്പും ഒപ്പമുണ്ടായിരുന്നു.
തന്നെ കാണാനെത്തിയ പുതിയ കെഎസ് യു നേതാക്കളോട് ചില ഉപദേശ നിര്‍ദേശങ്ങളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പങ്കുവച്ചു. തന്റെ ദുഃഖം മാറിയെന്നായിരുന്നു ആദ്യ പ്രതികരണം. പിന്നെ പരാതികളും പരിഭവങ്ങളും ഗുണദോഷങ്ങളുമായി കൂടിക്കാഴ്ചയില്‍. മുന്‍കാലത്തെ പോലെ തെരുവുകളില്‍ സംഘടനയുടെ പതാകകളില്ലെന്ന പരിഭവം എ കെ ആന്റണി പങ്കുവച്ചു. ഇതിനായി കൂടുതല്‍ കഠിനാധ്വാനം വേണ്ടി വരും. കൂടുതല്‍ സഞ്ചരിക്കണം. ക്യാമ്പസുകളില്‍ പോയി താമസിക്കണം, വിദ്യാര്‍ഥികളോടൊപ്പം ഭക്ഷണം കഴിക്കണം, വിദ്യാര്‍ഥികളെ പഠിച്ചെടുക്കണം..അങ്ങനെ നീണ്ടു നിര്‍ദേശങ്ങള്‍.
കൂടുതല്‍ വിദ്യാര്‍ഥികളും പ്ലസ് ടു കഴിഞ്ഞാല്‍ വിദേശത്തേക്ക് പോകുന്നതാണ് പതിവ്. ഇതില്‍ പ്രത്യേക അന്വേഷണം നടത്തണമെന്ന് അലോഷ്യസ് സേവ്യര്‍ക്കും മുഹമ്മദ് ഷമ്മാസിനും ഒപ്പമെത്തിയ നേതാക്കള്‍ക്കും എകെ ആന്റണി നിര്‍ദേശം നല്‍കി. പഠിക്കാന്‍ പറഞ്ഞതില്‍ പ്രയാസം വേണ്ടെന്ന് കാണിക്കാന്‍ താന്‍ ഡല്‍ഹിയില്‍ നിന്നെത്തിയ ശേഷം ആറുമാസമായി വിദ്യാര്‍ഥി ജീവിതത്തിലാണെന്നും ആന്റണി പറഞ്ഞു.
Story Highlights: news ksu leaders met ak antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here