മ്യൂസിയം-കുറവൻകോണം ആക്രമണം; പ്രതി കുടുങ്ങിയത് വിശദമായ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ: ഡി.സി.പി

മ്യൂസിയം – കുറവൻകോണം ആക്രമണത്തിൽ പ്രതികരിച്ച് ഡി.സി.പി അജിത് കുമാർ. പ്രതി കുടുങ്ങിയത് വിശദമായ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണെന്ന് അദ്ദേഹം പറഞ്ഞു. പരാതിക്കാരിയുടെ നിലപാട് അഭിനന്ദനാർഹമാണ്. പ്രതിയുടെ മുൻകാല പശ്ചാത്തലം പരിശോധിച്ചു വരികയാണ്. സി.സി.ടി.വി ദ്യശ്യങ്ങൾ പരിശോധിച്ചാണ് ആദ്യം മുതൽ അന്വേഷണം നടത്തിയത്. രാത്രി ആയതിനാൽ വാഹനത്തിന്റെ നമ്പർ തിരിച്ചറിയാൻ കഴിയാതിരുന്നത് തടസ്സമായി. എഫ്.ഐ.ആർ എടുക്കുന്നതിലടക്കം പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ല. പുനപരിശോധനയ്ക്ക് ശേഷം കൃത്യമായ വകുപ്പുകൾ ചേർത്തുവെന്നും അദ്ദേഹം വിശദീകരിച്ചു.
കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറുകയും മ്യൂസിയം വളപ്പിൽ യുവതിയെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി സന്തോഷുമായി പൊലീസ് തെളിവെടുപ്പ് നടത്തി. താൻ കുറ്റം ചെയ്തിട്ടില്ലെന്നും തന്റെ തലയിൽ പൊലീസ് കെട്ടിവച്ചതാണ് കേസ് എന്നാണ് പ്രതിയുടെ വാദം. തന്നെ പൊലീസ് കുടുക്കിയതാണ്. മ്യൂസിയം കേസിൽ പങ്കില്ലെന്നും പറയുന്നു. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു.
സന്തോഷിനെ കുറവൻകോണത്തെ വീട്ടിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്‌തത്. പക്ഷെ ആ കാര്യങ്ങൾ നിഷേധിക്കുകയാണ് പ്രതി സന്തോഷ്.
Read Also: വനിതാ ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയത് കുറവൻകോണത്ത് അതിക്രമിച്ചുകയറിയ പ്രതിയെന്ന് സ്ഥിരീകരണം
അതിനിടെ, ദേഷ്യം വരുമ്പോൾ വാഹനം നിർത്തിയിട്ട് മണിക്കൂറുകൾ നടക്കുന്ന ശീലം തനിക്കുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. പ്രതിയെ പിടിച്ചതിൽ സന്തോഷമെന്നായിരുന്നു കുറവൻകോണത്തെ വീട്ടമ്മയുടെയും മ്യൂസിയം ആക്രമണത്തിനിരയായ യുവതിടെയും പ്രതികരണം.
Story Highlights: Museum- Kuravankonam Case Updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here