ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് യു.യു ലളിത് ഇന്ന് വിരമിയ്ക്കും
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് യു.യു ലളിത് ഇന്ന് വിരമിയ്ക്കും. 2014 ഓഗസ്റ്റ് 13-ന് സുപ്രിം കോടതി ജഡ്ജിയായ ലളിത് 49-ാം ചീഫ് ജസ്റ്റിസായി കഴിഞ്ഞ ഓഗസ്റ്റ് 27-നാണ് ചുമതലയേറ്റത്. 74 ദിവസം മാത്രമേ ചീഫ് ജസ്റ്റിസ് പദവിയിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും നിർണായക മാറ്റങ്ങൾക്കു തുടക്കം കുറിച്ചാണ് യു.യു.ലളിത് സുപ്രിം കോടതിയുടെ പടിയിറങ്ങുന്നത്. ഗുരു നാനാക് ജയന്തി അവധിദിനമായതിനാൽ ഇന്നലെ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം.
പുതിയ കേസുകളുടെ ലിസ്റ്റിങ്ങും വാദംകേൾക്കലും കാര്യക്ഷമമാക്കാൻ നടപടികൾ സ്വീകരിയ്ക്കാനായതിൽ സംത്യപ്തി ഉണ്ടെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ ചീഫ് ജസ്റ്റിസ് യു.യു ലളിത് പറഞ്ഞു. ജസ്റ്റിസ് ലളിതിന്റെ ഔദ്യോഗികജീവിതം മാത്യകാപരമാണെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയിലെ സോലാപുർ സ്വദേശിയാണ് ജസ്റ്റിസ് യു.യു. ലളിത്. 1983-ൽ അഭിഭാഷകനായി എന്റോൾചെയ്തു. ബാബറി മസ്ജിദ് കേസിൽ അന്നത്തെ യു.പി. മുഖ്യമന്ത്രി കല്യാൺ സിങ്ങിനുവേണ്ടി കോടതിയിൽ ഹാജരായി. 2004-ൽ സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകനായി. ജസ്റ്റിസ് യു.യു ലളിത് വിരമിയ്ക്കുന്നതിന് തുടർച്ചയായ് രാജ്യത്തെ 50-ാമത് ചീഫ് ജസ്റ്റിസായി ഡി.വൈ. ചന്ദ്രചൂഡ് ബുധനാഴ്ച ചുമതലയേൽക്കും. ചീഫ് ജസ്റ്റിസ് പദവിയിൽ ചന്ദ്രചൂഡിന് രണ്ടുവർഷം കാലാവധിയുണ്ട്.
Story Highlights: uu lalit retirement supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here