സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം ഇന്ന്

കത്ത് വിവാദത്തിനിടെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. പതിനഞ്ചാം തീയതിയിലെ രാജ്ഭവൻ സമരത്തിൻറെ ഒരുക്കങ്ങൾ ചർച്ച ചെയ്യാനാണ് യോഗം. എന്നാൽ മേയറുടെ കത്ത് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയാകും. കത്ത് വിവാദത്തിൽ പ്രചാരണത്തിന് ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. കോർപറേഷനും മേയർക്കുമെതിരായ കള്ള പ്രചാരണങ്ങൾ തുറന്നു കാണിക്കാനാണ് തീരുമാനം.
കത്ത് വിവാദവുമായി ബന്ധപ്പെട്ട് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. കത്ത് നൽകിയിട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ മൊഴി നൽകി. വീട്ടിൽ വെച്ചാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്. കത്തിനെ കുറിച്ച് അറിയില്ലെന്നും കോർപ്പറേഷനിലെ നിയമനങ്ങളിൽ ഇടപടാറില്ലെന്നുമാണ് ആനാവൂരും മൊഴി നൽകി. ക്രൈംബ്രാഞ്ചിന് പിന്നാലെയാണ് വിജിലൻസും വിവാദ കത്തിൽ അന്വേഷണം നടത്തുന്നത്. പരാതി നൽകിയ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ ശ്രീകുമാറിൽ നിന്നും വിജിലൻസ് രാവിലെ മൊഴിയെടുത്തിരുന്നു.
ഇന്നലെയാണ് കത്ത് വിവാദത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് മേധാവി നിർദേശം നൽകിയത്. തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഒന്ന് വിവരശേഖരണം ആരംഭിച്ചിരുന്നു. നിയമന കത്ത് വിവാദത്തിൽ മേയറെ പിന്തുണക്കുകയാണ് സിപിഐഎം. ആര്യാ രാജേന്ദ്രൻ രാജിവയ്‌ക്കേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കുന്നു. അന്വേഷണം കഴിയും വരെ കൂടുതൽ നടപടികൾ വേണ്ടെന്നും ധാരണയായി. കത്ത് വിവാദത്തിൻറെ പേരിൽ രാജിവയ്ക്കില്ലെന്ന് ആര്യാ രാജേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു.
Story Highlights: cpim thiruvananthapuram district meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here