കൊച്ചു പ്രേമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

ചലച്ചിത്രതാരം കൊച്ചു പ്രേമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത്. നാടകരംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സന്തപ്ത കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.(pinarayi vijayan and vd satheeshan remembers kochu preman)
കൊച്ചു പ്രേമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു. നാടകത്തിലൂടെ സിനിമയിലെത്തുകയും അവിടെയും തന്റേതായ ഇടം നേടിയെടുക്കുകയും ചെയ്ത നടനായിരുന്നു കൊച്ചുപ്രേമൻ. ആ ചിരിയും നോട്ടവും മുഖത്തെ പ്രത്യേകതരം ഭാവവും ഭാഷാശൈലിയും ശരീരം ഇളക്കിയുള്ള സംഭാഷണവുമൊക്കെ മലയാളി പ്രേക്ഷകരുടെ മനസിൽ കൊച്ചുപ്രേമനെന്ന നടനെ കുടിയിരുത്തി.
ഏത് അപ്രധാന കഥാപാത്രത്തെയും കൊച്ചുപ്രേമൻ തന്റേതായ ശൈലിയിൽ പ്രേക്ഷകരിലേക്ക് ഉറപ്പിച്ചു നിർത്തി. ഇനി ആ ചിരിയും നിഷ്‌ക്കളങ്ക സംഭാഷണങ്ങളും ഇല്ലെന്ന യാഥാർത്ഥ്യം വേദനയാണ്.കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നെന്ന് വി ഡി സതീശൻ അനുശോചനം അറിയിച്ചു.
നാടകത്തിലും ഒട്ടേറെ സിനിമകളിൽ അഭിനയിച്ച കൊച്ചുപ്രേമൻ്റെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു തന്റെ വ്യത്യസ്തമായ ഹാസ്യ അഭിനയശൈലിയിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയിരുന്നു. . സിനിമാരംഗത്തും നാടക രംഗത്തും ഒരു പോലെ വ്യക്തിമുദ്ര പതിപ്പിച്ചു .കുടുംബ അംഗങ്ങളുടെ വേദനയിൽ പങ്ക് ചേരുന്നതായും- രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കൊച്ചുപ്രേമൻ്റെ നിര്യാണത്തിൽ മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു പ്രശസ്ത നാടക – സിനിമാ താരം കൊച്ചുപ്രേമന്( കെ.എസ്. പ്രേംകുമാർ )ആദരാഞ്ജലികൾ. വ്യത്യസ്തമായ അഭിനയ ശൈലിക്കുടമയായ കൊച്ചുപ്രേമനെ മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു.കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കു ചേരുന്നതായും മന്ത്രി വി ശിവൻകുട്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കൊച്ചു പ്രേമനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്ത തുടർന്ന് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.
ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം നാടകത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. ‘ഏഴു നിറങ്ങൾ’ ആണ് കൊച്ചു പ്രേമൻറെ ആദ്യ സിനിമ. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിനാണ് കൊച്ചു പ്രേമന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചു പ്രേമൻ തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദം നേടി.
Story Highlights: pinarayi vijayan and vd satheeshan remembers kochu preman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here