Advertisement

പതിനൊന്ന് സീറ്റിൽ മത്സരിച്ചു; ഹിമാചലിൽ സംപൂജ്യരായി സിപിഐഎം

December 8, 2022
Google News 2 minutes Read
CPIM not win Himachal Pradesh

ഹിമാചലിൽ പതിനൊന്ന് സീറ്റിൽ മത്സരിച്ച സിപിഐഎമ്മിന് കനത്തി തിരിച്ചടി. സിപിഐഎമ്മിന്റെ സിറ്റിം​ഗ് സീറ്റ് നഷ്ടപ്പെട്ടതിനൊപ്പം നാലാം സ്ഥാനത്തേക്ക് പിൻതള്ളപ്പെടുകയും ചെയ്തു. തിയോഗ് മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ഥി രാകേഷ് സിന്‍ഹ 5000ലധികം വോട്ടുകള്‍ക്ക് തോറ്റു. ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം 18,709 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ കുല്‍ദീപ് സിങ് റാത്തോര്‍ വിജയിച്ചു ( CPIM not win Himachal Pradesh ).

സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായി മാറിയ തിയോഗില്‍ വിജയപ്രതീക്ഷയിലായിരുന്നു ഇടതു നേതാക്കളെല്ലാം. എന്നാല്‍ ആ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് സിപിഐഎം സ്ഥാനാര്‍ത്ഥി ദയനീയമായി നാലാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെടുകയായിരുന്നു. ഇത്തവണ മണ്ഡലത്തില്‍ ത്രികോണ മത്സരമായിരുന്നില്ല. മറിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇന്ദു വര്‍മ കൂടി തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് വന്നതോടെ നാലു പേര്‍ തമ്മിലായി മത്സരം. ബിജെപിയുടെ അജയ് ശ്യാം 13,809 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള ഇന്ദു വര്‍മ 13,635 വോട്ടുകള്‍ നേടിയപ്പോള്‍ 12,003 വോട്ടുകളുമായി രാകേഷ് സിന്‍ഹ നാലാം സ്ഥാനത്തേക്ക് എത്തപ്പെട്ടു.

2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 24,791 വോട്ടുകള്‍ സ്വന്തമാക്കിയാണ് രാകേഷ് സിന്‍ഹ വിജയിച്ചത്. തൊട്ടുപിന്നാലെ 22,808 വോട്ടുകളുമായി ബിജെപിയുടെ രാകേഷ് വര്‍മയുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ദീപക് രാഹോറിന് 9,101 വോട്ടുകള്‍ മാത്രമാണ് അന്ന് നേടാന്‍ സാധിച്ചത്. ഈ ഫലം ആവര്‍ത്തിക്കുമെന്ന കണക്കുകൂട്ടല്‍ സിപിഐഎം ക്യാമ്പിനുണ്ടായിരുന്നെങ്കിലും പ്രതീക്ഷകള്‍ തെറ്റുന്ന സ്ഥിതിയാണുണ്ടായത്.

പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു തിയോഗ്. 2017ല്‍ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കങ്ങള്‍ വലിയ വോട്ടുചോര്‍ച്ചയ്ക്ക് ഇടയാക്കി. കോണ്‍ഗ്രസില്‍ നിന്ന് അകന്ന വോട്ടുകള്‍ സിപിഐഎമ്മിലേക്ക് എത്തുകയായിരുന്നുവെന്ന വിലയിരുത്തല്‍ അന്ന് മുതല്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉന്നയിച്ചിരുന്നു. അത് ശരിവെക്കുന്ന ഫലം തന്നെയാണ് തിയോഗില്‍ ഉണ്ടായിരിക്കുന്നത്.

Read Also: ഗുജറാത്തിൽ ബിജെപി ഒരിക്കലും ജയിച്ചിട്ടില്ലാത്ത സീറ്റുകൾ; ഇവിടെ സമവാക്യങ്ങൾ മാറുന്നതെങ്ങനെ ?

കൂടാതെ പത്ത് മണ്ഡലങ്ങളിൽ സിപിഐഎം ജനവിധി തേടിയിരുന്നു. സിപിഐഎം നേതാവ് കാശ്മിര്‍ സിങ് താക്കൂര്‍ ജനവിധി തേടിയ ഹമീര്‍പൂരില്‍ സിപിഐഎം അഞ്ചാം സ്ഥാനത്തേക്ക് പോയി. ഇവിടെ 621 വോട്ട് മാത്രമാണ് സിപിഐഎമ്മിന് നേടാനായത്. ജോഗിന്ദര്‍നഗറിലാകട്ടെ 3,081 വോട്ടുകള്‍ നേടി സിപിഐഎം മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ അവിടെ ബിജെപിയുടെ പ്രകാശ് പ്രേം കുമാര്‍ 32,715 വോട്ടുകള്‍ വിജയിച്ചു.

ജുബ്ബല്‍-കോട്ഖായ് മണ്ഡലത്തില്‍ ആംആദ്മിയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയ സിപിഐഎമ്മിന് 1,215 വോട്ടില്‍ ഒതുങ്ങേണ്ടി വന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രോഹിത്ത് താക്കൂര്‍ ഇവിടെ ജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി ദീപ് രാജ് വിജയിച്ച കര്‍സോഗ് മണ്ഡലത്തില്‍ സിപിഐഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 471 വോട്ടുകള്‍ സിപിഐഎമ്മിന് നേടാനായപ്പോള്‍ നാലാം സ്ഥാനത്തുള്ള ആംആദ്മിക്ക് 468 വോട്ടുകള്‍ക്ക് തൃപ്തിപ്പെടേണ്ടി വന്നു.

കസുംപ്തി മണ്ഡലത്തില്‍ 2,635 വോട്ടുകള്‍ നേടി സിപിഐഎം മൂന്നാം സ്ഥാനത്തെത്തി. കോണ്‍ഗ്രസിന്റെ അനിരുദ്ധ് സിങ് 25,251 വോട്ടുകള്‍ക്ക് ഇവിടെ ജയിച്ചു. വാശിയേറിയ പോരാട്ടം നടന്ന കുല്ലുവില്‍ സിപിഐഎം നാലാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. 30,286 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അവിടെ ജയിച്ചപ്പോള്‍ ആംആദ്മിയാണ് മൂന്നാം സ്ഥാനത്ത്. പച്ചാട് മണ്ഡലത്തില്‍ സിപിഐഎം ദയനീയമായ പരാജയമാണ് ഏറ്റുവാങ്ങിയത്. 543 വോട്ടുകള്‍ നേടിയ സിപിഐഎം ആറ് സ്ഥാനത്തേക്ക് നിലംപതിച്ചു.

ബിജെപി സ്ഥാനാര്‍ത്ഥി ചെട്ട് റാം റെക്കോര്‍ഡ് 53,562 വോട്ടുകള്‍ക്ക് ജയിച്ച സെറാജ് മണ്ഡലത്തില്‍ 818 വോട്ടിന് മൂന്നാം സ്ഥാനത്തെത്തി. ഷിംല മുന്‍ ഡെപ്യൂട്ടി മേയര്‍ കൂടിയായിരുന്നു സിപിഐഎം നേതാവ് ടികേന്ദര്‍ സിഹ് പന്‍വാന്‍ മത്സരിച്ച ഷിംലയില്‍ 1400 വോട്ടുകള്‍ക്ക് മൂന്നാം സ്ഥാനത്തെത്തി. കനത്ത മത്സരം നടന്ന ശ്രീ നൈന ദേവിജി മണ്ഡലത്തില്‍ 627 വോട്ടുമായി സിപിഐഎം അഞ്ചാം സ്ഥാനത്തേക്ക് ദയനീയമായി തള്ളപ്പെടുന്ന കാഴ്ചയും ഉണ്ടായി.

Story Highlights: CPIM not win Himachal Pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here