ജയന്റെ വേർപാടിൽ ഐ.വി ശശി കണ്ടെത്തിയ നായകൻ; രതീഷ് ഓർമയായിട്ട് രണ്ട് പതിറ്റാണ്ട്
മലയാള ചലച്ചിത്രവേദിയിൽ നായകനായും പ്രതിനായകനായും ഒരുപോലെ തിളങ്ങിയ നടൻ രതീഷ് ഓർമ്മയായിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുന്നു. ആകാരസൗഷ്ഠവം കൊണ്ടും അഭിനയപാടവം കൊണ്ടും വെള്ളിത്തിരയിൽ വേറിട്ടുനിന്നു രതീഷ്. ( malayalam actor ratheesh death anniversary )
1980ൽ ജയനെ നായകനാക്കി കശ്മീരീന്റെ പശ്ചാത്തലത്തിൽ ഒരു ബിഗ് ബജറ്റ് ചിത്രം ഐ.വി.ശശിയും ടി.ദാമോദരനും ചേർന്ന് ആലോചിക്കുന്നു. എന്നാൽ കോളിളക്കം സിനിമയുടെ ചിത്രീകരണത്തിനടെ ജയനെന്ന അതുല്യകലാകാരൻ മരണപ്പെട്ടു. ജയന്റെ അകാലവേർപാടോടെ, ഐ.വി.ശശി കണ്ടെത്തിയ നായകനാണ് രതീഷ്.
1977ൽ പുറത്തിറങ്ങിയ ‘വേഴാമ്പൽ’ എന്ന ചിത്രത്തിലൂടെയാണ് രതീഷ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ‘ഉൾക്കടൽ’ എന്ന കെ ജി ജോർജ് ചിത്രത്തിലൂടെ് നടൻ എന്ന രീതിയിൽ രതീഷ് ശ്രദ്ധ പിടിച്ചുപറ്റി. 1981ലെ ‘തുഷാരം’ എന്ന ഐ വി ശശി ചിത്രത്തിലൂടെ താരം മലയാളത്തിലെ സൂപ്പർ സ്റ്റാറായി മാറി. 1981 മുതൽ 1988 വരെയുള്ള കാലഘട്ടം രതീഷിന്റെ അഭിനയ ജീവിതത്തിലെ സുവർണ്ണ വർഷങ്ങളായിരുന്നു. ‘ഒരു മുഖം പല മുഖം’, ‘മുഹൂർത്തം 11.30’, ‘ജോൺ ജാഫർ ജനാർദ്ദനൻ’ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഹിറ്റുകളിൽ ചിലത് മാത്രം. തുഷാരം എന്ന ചലച്ചിത്രത്തോടെ ജയനു ശേഷം രതീഷ് എന്ന് പലരും പ്രവചിച്ചു. ഈ നാട്, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങൾ ചെയ്ത രതീഷ്, 90 കളുടെ തുടക്കത്തിൽ സിനിമയിൽ നിന്ന് ഇടവേളയടുത്തു.
Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?
സൂപ്പർ സ്റ്റാർ പരിവേഷത്തിൽ നിന്ന് വില്ലൻ റോളുകളിലേക്ക് രതീഷ് സജീവമാവുന്നത് 1990കളിലാണ്. ‘അയ്യർ ദി ഗ്രെയ്റ്റ്’, ‘കമ്മീഷ്ണർ’, ‘കാശ്മീരം’, ‘നിർണ്ണയം’, തുടങ്ങിയ ചിത്രങ്ങളിലെ രതീഷിന്റെ വില്ലൻ റോളുകൾ മലയാളികൾ നെഞ്ചേറ്റി. ‘കമ്മീഷ്ണറിലെ’ മോഹൻ തോമസ് എന്ന കഥാപാത്രവും വലിയ പ്രേക്ഷക ശ്രദ്ധ നേടി.
മലയാളത്തിൽ മാത്രം രതീഷ് ഒതുങ്ങിയില്ല. മലയാളം, തമിഴ് എന്നീ ഭാഷകളിലായി 158 ചിത്രങ്ങളിലാണ് രതീഷ് അഭിനയിച്ചത്. അഭനേതാവ് എന്നതിന് പുറമെ നിർമ്മാതാവ് കൂടിയായിരുന്നു രതീഷ്. ‘ഐയ്യർ ദി ഗ്രെയ്റ്റ്’, ‘ചക്കിക്കൊത്ത ചങ്കരൻ’, ‘ബ്ലാക്ക് മെയ്ൽ’, ‘റിവെഞ്ച്’, ‘എന്റെ ശബ്ദം’ എന്നീ ചിത്രങ്ങളാണ് രതീഷ് നിർമ്മിച്ചത്.
2001ൽ സീരിയലുകളിലും രതീഷ് അഭിനയിച്ചിരുന്നു. കൈരളിയിലെ ‘അന്ന’ എന്ന സീരിയലിലെ കഥാപാത്രത്തിന് കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരത്തിൽ മികച്ച നടനുള്ള പുരസ്‌കാരവും രതീഷിന് ലഭിച്ചു. തന്റെ 48 വയസിലാണ് രതീഷ് ഹൃദയാഘാദം മൂലം മരണപ്പെടുന്നത്.
Story Highlights: malayalam actor ratheesh death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here