‘മാധ്യമങ്ങൾ പറയുന്നത് നിഷേധിക്കലല്ല എന്റെ പണി’ : എം.വി ഗോവിന്ദൻ

ഇ.പി ജയരാജനെതിരായ ആരോപണങ്ങൾ തള്ളാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമങ്ങൾ പറയുന്നത് നിഷേധിക്കലല്ല തന്റെ പണിയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ( mv govindan about ep jayarajan )
കണ്ണൂരിൽ 30 കോടി രൂപ മുടക്കി നിർമ്മിക്കുന്ന റിസോർട്ടിനു പിന്നിൽ ഇ.പി. ജയരാജനാണെന്ന ഗുരുതരമായ ആരോപണം നേരത്തെ പി. ജയരാജൻ ഉന്നയിച്ചിരുന്നു. കേരള ആയുർവേദിക് ആന്റ് കെയർ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിൽ ഇ.പിയുടെ ഭാര്യയും മകനും ഉണ്ട്. താൻ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി. ജയരാജൻ സംസ്ഥാന സമിതിയിൽ പറയുകയും ചെയ്തു.
ബുധൻ, വ്യാഴം ദിവസങ്ങളിലായിരുന്നു സിപിഐഎം സംസ്ഥാന സമിതി യോഗം നടന്നത്. സംസ്ഥാന സമിതി കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഈ വാർത്ത പുറത്തുവരുന്നത്. അനധികൃത സ്വത്തുസമ്പാദനം പാർട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് പി. ജയരാജന്റെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും സംസ്ഥാന സമിതിയിൽ പങ്കെടുത്തിരുന്നു. ഇവരുടെ സാനിധ്യത്തിൽ തന്നെയാണ് പി. ജയരാജൻ ഇ.പി. ജയരാജനെതിരെ ഗൗരവകരമായ ആക്ഷേപങ്ങൾ ഉന്നയിച്ചത്.
അതേസമയം ഇ.പി ജയരാജനെതിരായ സംസ്ഥാന കമ്മിറ്റിയിലെ പരാമർശങ്ങൾ പി ജയരാജൻ തള്ളിയില്ല. തെറ്റ് തിരുത്തിയില്ലെങ്കിൽ പാർട്ടിക്ക് പുറത്താകുമെന്നാണ് പി ജയരാജന്റെ പരാമർശം. ചർച്ച നടന്നാൽ പാർട്ടി ഊതിക്കാച്ചിയ പൊന്ന് പോലെയാകുമെന്ന് പി ജയരാജൻ പറഞ്ഞു. സിപിഐഎം പ്രത്യേക തരം പാർട്ടിയാണ്. പ്രതിജ്ഞ ചെയ്താണ് പാർട്ടിയിൽ അംഗത്വമെടുക്കുന്നതും. പ്രതിജ്ഞ ലംഘിച്ചാൽ പുറത്തുപോകേണ്ടിവരുമെന്നും പി ജയരാജൻ പറഞ്ഞു.
Story Highlights: mv govindan about ep jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here