ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ല; ഹോട്ടലുടമകളായ ദമ്പതികൾക്ക് മർദനം
ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ലെന്നും കൈകഴുകുന്ന സ്ഥലം വൃത്തിയില്ലെന്നും ആരോപിച്ചുകൊണ്ട് ഹോട്ടൽ ഉടമകളായ ദമ്പതികൾക്ക് ക്രൂര മർദനം. ചൂണ്ടലിൽ കറി ആൻഡ് കോ. ഹോട്ടൽ നടത്തുന്ന തിരുവനന്തപുരം സ്വദേശിയും നിലവിൽ കേച്ചേരി തൂവാനൂരിൽ താമസക്കാരുമായ ആലഞ്ചേരി തോപ്പിൽ 42 വയസ്സുള്ള സുധി, ഭാര്യ 40 വയസ്സുള്ള ദിവ്യ എന്നിവർക്കാണ് മർദനമേറ്റത്. ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കേറ്റ അടിയിൽ ഗുരുതരമായി പരുക്കേറ്റ സുധിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സുധിയുടെ തലയിൽ ആഴത്തിൽ പരുക്കേറ്റതിനെത്തുടർന്ന് എട്ടോളം തുന്നലുകളുണ്ട്.
ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. പുതുശ്ശേരി സ്വദേശിയായ യുവാവ് ദമ്പതികളുടെ ഹോട്ടലിലെത്തി ബിരിയാണി ആവശ്യപ്പെട്ടിരുന്നു. ബിരിയാണിക്ക് കോഴിമുട്ടയും പപ്പടവും വേണമെന്നാവശ്യപ്പെട്ടതോടെ ദിവ്യ ഇത് നൽകി. പിന്നീട് കൈ കഴുകുന്ന സ്ഥലം വൃത്തിയില്ലെന്ന് ആരോപിച്ചുകൊണ്ട് യുവതിയുമായി കയർക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തതായി പറയുന്നു. സംഭവം സുധി ചോദ്യം ചെയ്തതോടെ ആക്രമി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുറകെ ഓടിയ സുധിയെ അടിച്ചു വീഴ്ത്തി സമീപത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ് പൈപ്പ് എടുത്ത് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് സുധിയും ഭാര്യ ദിവ്യയും പറഞ്ഞു.
Read Also: തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ യുവാവിന് ക്രൂരമർദനം
പരുക്കേറ്റ ഇരുവരും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ചൂണ്ടൽ പുതുശ്ശേരി സ്വദേശിയാണ് തങ്ങളെ മർദ്ദിച്ചതെന്ന് കാണിച്ച് ഇരുവരും കുന്നംകുളം പൊലീസിൽ പരാതി നൽകി. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
Story Highlights: Wife And Husband Attacked By Customer In Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here