അങ്കമാലി അതിരൂപത ഭൂമി ഇടപാട്; സുപ്രിം കോടതിയിൽ ഇന്നും വാദം തുടരും

എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടിൽ മൂന്നാം ദിവസവും സുപ്രിം കോടതിയിൽ വാദം തുടരും. കേസിൽ ഹൈക്കോടതി സ്വീകരിച്ച നടപടികളുടെ നിയമ സാധ്യത സംബന്ധിച്ച് ഇന്നലെ സുപ്രിം കോടതി ചോദ്യം ഉന്നയിച്ചിരുന്നു. സഭാ ഭൂമിയിടപാടിലെ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വിധിച്ചത്. (angamaly supreme court alancherry)
ക്രിമിനൽ നടപടി ചട്ടത്തിലെ 482-ാം വകുപ്പ് പ്രകാരം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ ഫയൽ ചെയ്ത ഹർജിയിൽ ഹൈക്കോടതിക്ക് എങ്ങനെ തുടർനടപടി സ്വീകരിക്കാൻ കഴിയുമെന്നായിരുന്നു സുപ്രിം കോടതി യുടെ ചോദ്യം. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും കോടതിയെ അറിയിച്ചു. കേസിൽ പരാതിക്കാരനായ ജോഷി വർഗീസ് ‘അനുകൂല കോടതി’യെ സമീപിച്ച് വിധി സമ്പാദിക്കാൻ ശ്രമിച്ചു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മരട് ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ആയിരുന്നു പരാതിക്കാരൻ ആദ്യം കേസ് ഫയൽ ചെയ്തിരുന്നത്. ആ കേസ് തള്ളിയിരുന്നു. എന്നാൽ ഇക്കാര്യം മറച്ചുവെച്ചാണ് പരാതിക്കാരൻ കാക്കനാട് ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ആറ് പുതിയ കേസുകൾ ഫയൽ ചെയ്തതെന്നും കർദിനാൾ കോടതിയിൽ വാദിച്ചു. അനുകൂല കോടതിയെ സമീപിച്ച് ഫോറം ഷോപ്പിങ്ങ് ആയിരുന്നു പരാതിക്കാരന്റെ ലക്ഷ്യം എന്നും അദ്ദേഹം വാദിച്ചു.
Read Also: ഉത്തരാഖണ്ഡിന്റെ അയൽ സംസ്ഥാനങ്ങളിലും പ്രതിസന്ധി; ഹിമാചൽ പ്രദേശിലും ഭൂമി ഇടിഞ്ഞ് താഴുന്നു
സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലൂതറ അണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്ക് വേണ്ടി ഹാജരായത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തനിയ്ക്ക് എതിരെയുള്ള 7 കേസുകൾ റദ്ദാക്കണമെന്ന ആവശ്യമായ് കർദ്ധിനാളിന്റെ ഹർജ്ജിയിലെ പ്രധാന ഉള്ളടക്കം. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കുന്നതിന് ബിഷപ്പുമാർക്ക് അധികാരമില്ലെന്ന കേരള ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾക്കെതിരെ സിറോ മലബാർ സഭയുടെ താമരശ്ശേരി രൂപത സമർപ്പിച്ച ഹർജ്ജിയിൽ അടക്കമാണ് സുപ്രിം കോടതിയിൽ വാദം നടക്കുന്നത്. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് കാനോൻ നിയമ പ്രകാരം അധികാരമുണ്ടെന്ന് സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും സീറോ മലബാർ സഭയുടെ താമരശ്ശേരി രൂപതയും സുപ്രിംകോടതിയിൽ വ്യക്തമാക്കി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദംകേൾക്കുന്നത്.
Story Highlights: angamaly supreme court mar george alancherry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here