സ്വവർഗാനുരാഗിയായ യുവതിയുടെ ഹർജി; വീട്ടുതടങ്കലിലാണെന്ന് ആരോപിക്കപ്പെട്ട സുഹൃത്തായ യുവതിയിൽ നിന്നും മൊഴിയെടുത്തു

സ്വവർഗാനുരാഗിയായ യുവതിയുടെ ഹർജിയിൽ വീട്ടുതടങ്കലിലാണെന്ന് ആരോപിക്കപ്പെട്ട സുഹൃത്തായ യുവതിയിൽ നിന്നും മൊഴിയെടുത്തു. സുപ്രീം കോടതി നിർദേശപ്രകാരം കൊല്ലം കുടുംബകോടതി ജഡ്ജിയാണ് മൊഴിയെടുത്തത്. ( homosexual woman statement recorded )
പരസ്പരം ഇഷ്ടപ്പെട്ട് ജീവിത പങ്കാളിയാക്കാൻ ആഗ്രഹിക്കുന്ന യുവതിയെ വീട്ടുകാർ തടങ്കലിലാക്കിയിരിക്കുകയാണെന്നാരോപിച്ച് കൊല്ലം സ്വദേശിയായ യുവതിയാണ് ഹർജി നൽകിയത്. തടങ്കലിൽ ആണെന്നു പറയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തി മുദ്രവെച്ച കവറിൽ നൽകാനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച ഉത്തരവിട്ടത്.
ഈ മാസം 17 നാണ് ഇനി കേസ് പരിഗണിക്കുന്നത്. യുവതിയുടെ ആഗ്രഹം എന്താണെന്നും വീട്ടിൽ തടവിലാക്കിയിരിക്കുകയാണോ എന്നതും ചോദിച്ചറിയാനാണ് കോടതി നിർദേശിച്ചത്. യുവതി സ്വതന്ത്രയായും നീതിപൂർവമായുമാണ് വിവരങ്ങൾ നൽകുന്നതെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ടായിരുന്നു.
Story Highlights: homosexual woman statement recorded