ഷുഹൈബ് വധം സിപിഐഎമ്മിന് അംഗീകരിക്കാൻ പറ്റാത്ത കേസ്, തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖം ആകാശല്ല; പി. ജയരാജൻ
തില്ലങ്കേരിയിലെ സിപിഐഎമ്മിന്റെ മുഖം ആകാശല്ലെന്നും പാർട്ടി മെമ്പർമാരാണെന്നും മുതിർന്ന നേതാവ് പി. ജയരാജൻ. സിപിഐഎം തില്ലങ്കേരിയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്ത് പ്രശ്നമുണ്ടെങ്കിലും അത് നേരിടാൻ പാർട്ടിക്ക് നല്ല കരുത്തുണ്ട്. ആകാശിനെ പുറത്താക്കിയത് താൻ ജില്ലാ സെക്രട്ടറി ആയിരിക്കെയാണ്. കള്ളക്കേസുക്കളെ പ്രതിരോധിച്ചിട്ടുണ്ട്. കരിനിയമങ്ങളെ ചെറുത്ത് നിന്ന പാർട്ടിയാണിത്. ഷുഹൈബ് വധം പാർട്ടിക്ക് അംഗീകരിക്കാൻ പറ്റാത്ത കേസാണ്. ആ കേസോടെയാണ് ആകാശിനെ പുറത്താക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ( CPIM leader p Jayarajan criticizes Akash Thillankeri ).
ഷുഹൈബ് വധം വധം പാർട്ടി തള്ളിപ്പറഞ്ഞതാണ്. എടയന്നൂരിലെ സംഭവത്തെ പറ്റി മാത്രമേ കോൺഗ്രസ് ഓർക്കുന്നുള്ളു. ആർഎസ്എസ് വധിച്ച പ്രവർത്തകരെ ഓർക്കുന്നില്ല. ക്വട്ടേഷൻ സംഘങ്ങളുടെ സേവനം പാർട്ടിക്ക് ആവശ്യമില്ല. ഏറ്റവും വലിയ ത്യാഗം ജീവത്യാഗമാണ്. രക്തസാക്ഷി കുടുംബങ്ങൾ പാർട്ടിയോട് കൂറ് കാണിച്ചിട്ടുണ്ട്. അവരെല്ലാം പല വഴി തേടുകയല്ല ചെയ്തത്. ത്യാഗം സഹിച്ച സഖാക്കളാണ് പാർട്ടിക്കൊപ്പം നിൽക്കുന്നത്. അവരാണ് പാർട്ടിക്ക് മാതൃക കാട്ടുന്നത്.
ക്വട്ടേഷൻ വിഷയത്തിൽ പാർട്ടിക്ക് രണ്ട് അഭിപ്രായമില്ല. പാർട്ടിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചാൽ വിജയിക്കില്ല. താനും ഇ പി ജയരാജനും തമ്മിൽ ഒരു പ്രശ്‌നവുമില്ലെന്ന് മാത്രമല്ല നല്ല സൗഹൃദത്തിലാണ് താനും. കഴിഞ്ഞ ദിവസവും തങ്ങൾ സംസാരിച്ചിരുന്നു. തില്ലങ്കേരിയിലെ പ്രശ്നങ്ങളിൽ പാർട്ടി വ്യക്തതയോടെ വിശദീകരണം നൽകിയിട്ടുണ്ട്. ക്രിമിനൽ സംഘത്തെ ഈ പാർട്ടിക്ക് വേണ്ട. അകാശിൻ്റെ സംഘം ആർഎസ്എസിനെക്കാൾ വലിയ ശത്രുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചുവപ്പ് തലയിൽ കെട്ടിയാൽ കമ്മ്യൂണിസ്റ്റാവില്ലെന്നും മര്യാദയുണ്ടെങ്കിൽ ആകാശ് പേരിനൊപ്പമുള്ള തില്ലങ്കേരി മാറ്റണമെന്നും എം.വി ജയരാജൻ പറഞ്ഞു. തില്ലങ്കേരി രക്ത സാക്ഷികളുടെ മണ്ണാണ്. അവിഹിതമായ മാർഗത്തിലൂടെ പണമുണ്ടാക്കി ആളാകുന്നയാളാണ് ആകാശ്. സമ്പത്തിലൂടെ എന്തും ചെയ്യുമെന്ന ഹുങ്കാണ് അയാൾക്ക്. ക്വട്ടേഷൻ സംഘത്തെ തില്ലങ്കേരി നാട് ഒരുമിച്ചെതിർക്കുകയാണ് വേണ്ടത്.
ക്വട്ടേഷൻ സംഘത്തിൻ്റെ ഏക ലക്ഷ്യം പണമുണ്ടാക്കൽ മാത്രമാണ്. അവർ പലരെയും ഭീഷണിപ്പെടുത്തുകയാണ്. ക്വട്ടേഷൻ സംഘത്തിന് സിപിഐഎം നവ മാധ്യമ ചുമതല നൽകിയിട്ടില്ല. ക്വട്ടേഷൻ വിഷയത്തിൽ പാർട്ടിയിൽ ഭിന്നതയുണ്ടെന്നത് മാധ്യമസൃഷ്ടിയാണ്. ഇതിൽ പാർട്ടിക്ക് ഒറ്റ അഭിപ്രായമാണെന്നും വ്യത്യസ്ത നിലപാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാനൊരുങ്ങുകയാണ് സർക്കാർ. ഇതിനായി തലശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേന പൊലീസ് ഹർജി നൽകി. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസ് റിപ്പോർട്ട്. മട്ടന്നൂർ, മൂഴിക്കുന്ന് സ്റ്റേഷനുകളിൽ രണ്ട് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടെന്ന് സർക്കാർ അറിയിച്ചു. 2018 ഫെബ്രുവരി 12നാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.
Story Highlights: CPIM leader p Jayarajan criticizes Akash Thillankeri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here