ബ്രഹ്മപുരം പ്ലാന്റിലെ തീ അണയ്ക്കുന്ന കൃത്യതീയതി പറയാനാകില്ല, തീ അണച്ചാലും വീണ്ടു പടർന്ന് പിടിക്കുന്നു; മന്ത്രി പി. രാജീവ്

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കുന്ന കൃത്യ തീയതി പറയാനാകില്ലെന്ന് മന്ത്രി പി. രാജീവ്. തീ അണച്ചാലും വീണ്ടു പടർന്ന് പിടിക്കുന്ന സാഹചര്യമാണുള്ളത്. 80 ശതമാനത്തോളം തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആറ് അടിയോളം താഴേക്ക് തീ പടർന്നിട്ടുണ്ടായിരുന്നുവെന്നാണ് മനസിലാക്കുന്നത്. കത്തിയ മാലിന്യം പുറത്ത് എടുത്താണ് തീ അണച്ചത്. നഗരത്തിലെ മാലിന്യ നീക്കം ആരംഭിച്ചിട്ടുണ്ടെന്നും ഇന്നലെ 40 ലോഡ് മാലിന്യം നീക്കിയെന്നും മന്ത്രി വിശദീകരിച്ചു. ( Brahmapuram Fire; Minister P Rajeev’s response ).
ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കും. ഹരിത കർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ വേർതിരിക്കുന്നത് കർശനമാക്കും. ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ല. നേരത്തെയും ബ്രഹ്‌മപുരത്ത് തീ പിടുത്തം ഉണ്ടായിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു. ആവശ്യമായ തയ്യാറെടുപ്പുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഭാവിയിൽ ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനുവേണ്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: ബ്രഹ്മപുരം തീപിടിത്തം: രേണുരാജിനെ ബലിയാടാക്കിയത് തെറ്റെന്ന് എൻ. എസ് മാധവൻ
ബ്രഹ്‌മപുരത്തെ തീയണയ്ക്കാൻ ഊർജിത ശ്രമമാണ് നടത്തുന്നതെന്ന് കൊച്ചി മേയർ അനിൽ കുമാർ അറിയിച്ചിരുന്നു. നഗരസഭയും ജില്ലാ ഭരണ കൂടവും യോജിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. 75 ശതമാനം സ്ഥലങ്ങളിൽ പുക ശമിപ്പിക്കാൻ കഴിഞ്ഞു. ആരോഗ്യ സംബന്ധമായ കാര്യങ്ങളിലും ശക്തമായ ഇടപെടൽ നടത്തും. വായു മലിനീകരണത്തെ കുറിച്ച് പഠിക്കാൻ തീരുമാനിച്ചു. ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക് നിർദേശം നൽകും. മാലിന്യം നീക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
എറണാകുളം ജില്ലാ കളക്ടറായി എന്‍ എസ് കെ ഉമേഷ് ചുമതലയേറ്റതിന് പിന്നാലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സന്ദർശിച്ചിരുന്നു. ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ചുമതലയേറ്റ ശേഷം കളക്ടര്‍ പറഞ്ഞു.
Story Highlights: Brahmapuram Fire; Minister P Rajeev’s response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here