വയനാട്ടിലെ റിസോർട്ട് ഉടമയുടെ കൊലപാതകം; 10-ാം പ്രതി മുഹമ്മദ് ഹനീഫയെ സൗദി ഇന്റർപോൾ കേരള പൊലീസിന് കൈമാറി

വയനാട്ടിലെ റിസോർട്ട് ഉടമ അബ്ദുൽ കരിം കൊല്ലപ്പെട്ട കേസിലെ 10-ാം പ്രതി മുഹമ്മദ് ഹനീഫ മക്കാട്ടിനെ സൗദി ഇന്റർപോൾ കേരള പൊലീസിന് റിയാദിൽ വെച്ച് കൈമാറി. ഖത്തറിൽ നിന്ന് സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. 2006 മുതൽ ഇയാൾ ഒളിവിലായിരുന്നു. എയർ ഇന്ത്യാ എക്‌സ്പ്രസിൽ ഇവർ നാളെ രാവിലെ കോഴിക്കോട് എത്തിച്ചേരും.
ഖത്തർ അതിർത്തിയായ സൽവ ചെക്‌പോസ്റ്റിൽ സൗദി ഇമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് മുഹമ്മദ് ഹനീഫയെ കഴിഞ്ഞ നവംബറിൽ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്-വയനാട് ഹൈവേയിലെ 9-ാം വളവിൽ 2006 ഫെബ്രുവരി 11ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി കെ. മൊയ്തീൻകുട്ടി, പൊലീസ് ഇൻസ്‌പെക്ടർ ടി.പി ബിനുകുമാർ, ക്രൈംബ്രാഞ്ച് ഇന്റർപോൾ ഡിവിഷനിലെ സിവിൽ പൊലീസ് ഓഫീസർ അജിത് പ്രഭാകരൻ എന്നിവർക്കാണ് സൗദി ഇന്റർപോൾ മുഹമ്മദ് ഹനീഫയെ കൈമാറിയത്.
Read Also: വിസ്മയ കാഴ്ചയായി സൗദി പതാകദിനാഘോഷം; ഏറ്റവും വലിയ ‘മാനവീയ പതാക’യൊരുക്കി ലുലു
17 വർഷം മുങ്ങി നടന്ന പ്രതി നാട്ടിലെത്തി നാർകോട്ടിക് ഡ്രഗ്‌സ് ആന്റ് സൈകോട്രോപിക് സബ്‌സ്റ്റൻസ് ആക്ട് പ്രകാരമുളള കേസിലും പ്രതിയാണെന്ന് റിയാദിലെത്തിയ പൊലീസ് സംഘത്തിന് നേതൃത്വം നൽകിയ ക്രൈം ബ്രാഞ്ച് എസ്പി കെ മൊയ്തീൻകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.
17 വർഷത്തിനിടെ ഖത്തറിൽ നിന്ന് നേപ്പാൾ വഴി പലതവണ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇതിനിടെ ഖത്തർ എംബസിയിൽ നിന്ന് പുതിയ പാസ്‌പോർട്ടും പ്രതി നേടിയെന്നാണ് വിവരം. പഴയ പാസ്‌പോർട്ട് നമ്പരാണ് ഇന്റർപോൾ റെഡ് നോട്ടീസിലുളളത്. സൗദി എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് പുതിയ പാസ്‌പോർട്ട് നമ്പരിൽ അതിർത്തി കടക്കാനെത്തിയ ഹനീഫയെ കുടുക്കിയത്.
വധശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ ഗൂഢാലോചന, നിയമവിരുദ്ധമായി ഒത്തു ചേർന്ന് മാരക ആയുധങ്ങൾ ഉപയോഗിച്ച് കലാപം സൃഷ്ടിക്കൽ, കൊലപാതകത്തിന് തട്ടിക്കൊണ്ടുപോകൽ എന്നിവയാണ് ഇന്റർപോൾ റെഡ് കോർണർ നോട്ടീസിൽ ഇയാൾക്കെതിരെ ചുമത്തിയിട്ടുളള കുറ്റം.
Story Highlights: Murder of resort owner; 10th accused was handed over to Kerala Police by Saudi Interpol
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here