ഇറാനിലെ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന വിദഗ്ധസഭയിലെ അംഗം അബ്ബാസ് അലി സുലൈമാനി കൊല്ലപ്പെട്ടു
ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വിദഗ്ധ സമിതി അംഗവും മതപണ്ഡിതനുമായ ആയത്തൊള്ള അബ്ബാസ് അലി സുലൈമാനി വെടിയേറ്റ് കൊല്ലപ്പെട്ടു. അജ്ഞാതനായ ഒരാള്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡിന്റെ തോക്ക് തട്ടിയെടുത്ത് അബ്ബാസ് അലിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആയത്തൊള്ള അബ്ബാസ് അലി സുലൈമാനി വെടിയേറ്റ ഉടന്‍ മരണപ്പെടുകയായിരുന്നു. (Senior Iranian Cleric Abbas-Ali Soleimani Assassinated)
രാജ്യത്തിന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന വിദഗ്ധരുടെ അസംബ്ലിയിലെ അംഗമായിരുന്നു ആയത്തൊള്ള അബ്ബാസ് അലി സുലൈമാനി. വടക്കന്‍ പ്രവിശ്യയായ മസന്ദരനിലെ ബബോള്‍സാര്‍ നഗരത്തില്‍ വച്ചാണ് അബ്ബാസ് അലിയ്ക്ക് നേരെ ആക്രമണമുണ്ടായത്. അക്രമിയെ പിടികൂടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുന്ന ഇമാം എന്ന നിലയിലും ഇസ്ഫഹാന്‍ പ്രവിശ്യയിലെ കഷാന്‍ നഗരങ്ങളിലും തെക്കുകിഴക്കന്‍ പ്രവിശ്യയായ സിസ്റ്റാന്‍ബലൂചിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന സഹെദാന്‍ നഗരങ്ങളിലും മതപരമായ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിതന്‍ എന്ന നിലയിലും അദ്ദേഹത്തിന് ഏറെ ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു. ഇദ്ദേഹം ഉള്‍പ്പെടെയുള്ള 88 പേര്‍ അടങ്ങുന്ന വിദഗ്ധ സമിതിയാണ് പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നത്. കൊലയാളിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Story Highlights: Senior Iranian Cleric Abbas-Ali Soleimani Assassinated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here