സ്വഭാവ വൈകൃതം മൂലം ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമം, ആതിരയെ വിടാതെ സൈബർ ആക്രമണം; പിന്നാലെ ആത്മഹത്യ; അരുണിനെ കുറിച്ച് വിവരം ലഭിച്ചെന്ന് പൊലീസ്
സൈബർ അധിക്ഷേപത്തെ തുടർന്ന് കടുത്തുരുത്തിയിൽ യുവതി ആത്മഹത്യയിൽ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഒളിവിലുള്ള പ്രതി അരുൺ വിദ്യാധരനെ കുറിച്ച് വിവരം ലഭിച്ചതായാണ് വിവരം. കടുത്തുരുത്തി കോന്നല്ലൂർ സ്വദേശിനി ആതിരയാണ് ആത്മഹത്യ ചെയ്തത്. അരുണിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് മരണം.(Athira’s suicide police investigation for Arun vidyadaran)
ആതിരയും അരുണും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ അരുണിന്റെ സ്വഭാവത്തിൽ വന്ന മോശമായ മാറ്റങ്ങൾ കാരണം ആതിര ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. ഇതിനുശേഷമാണ് ആതിരയ്ക്കെതിരെ അരുൺ സോഷ്യൽ മിഡിയ വഴി സൈബർ അധിക്ഷേപം തുടങ്ങിയത്. ഞായറാഴ്ച യുവതിക്ക് മറ്റൊരു വിവാഹാലോചന വന്നു. ഇതോടെ അരുൺ സൈബർ അധിക്ഷേപം രൂക്ഷമാക്കുകയും ആതിരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മിഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു. വാട്സ്ആപ് ചാറ്റുകളും ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച വൈകുന്നേരത്തോടെ ആതിര കടുത്തുരുത്തി പൊലീസിൽ പരാതി നൽകി.
പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ആതിര ആത്മഹത്യ ചെയ്തത്. മണിപ്പൂരിൽ ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മലയാളി ആശിഷ് ദാസിന്റെ ഭാര്യയുടെ സഹോദരിയാണ് ആതിര. സംഭവത്തെ കുറിച്ച് ആശിഷിനെയും ആതിര വിവരം അറിയിച്ചിരുന്നു. ഇദ്ദേഹം കൂടി പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരുന്നതിനിടെയാണ് ആത്മഹത്യ. ആതിരയുടെ മരണത്തോടെ അരുൺ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത് ഒളിവിലാണ്.
Read Also: ഹസ്വ ചിത്രത്തിൽ അഭിനയിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; നടനും റിട്ട.ഡിവൈഎസ്പിയുമായ മധുസൂദനൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും
ആതിരയുടെ മരണത്തെ കുറിച്ച് ആശിഷ് ദാസും ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. സഹോദരിയുടെ കൊലയാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മറ്റൊരു പെൺകുട്ടിക്കും ഈ ഗതി വരാതിരിക്കാൻ ശ്രമിക്കുമെന്നും ആശിഷ് ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
Story Highlights: Athira’s suicide police investigation for Arun vidyadaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here