ജഡേജയെ ഒരു തവണ കൂടി ചെന്നൈയുടെ ക്യാപ്റ്റനാക്കണമെന്ന് സുനിൽ ഗവാസ്കർ
രവീന്ദ്ര ജഡേജയെ ഒരു തവണ കൂടി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനാക്കണെമെന്ന് മുൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. താനാണെങ്കിൽ ജഡേജയെ ക്യാപ്റ്റനാക്കി ഋതുരാജ് ഗെക്‌വാദിനെ വൈസ് ക്യാപ്റ്റനാക്കുമെന്ന് ഗവാസ്കർ പറഞ്ഞു. സ്റ്റാർ സ്പോർട്സിൽ നടന്ന ചർച്ചക്കിടെയാണ് ഗവാസ്കറിൻ്റെ അഭിപ്രായ പ്രകടനം. (jadeja csk sunil gavaskar)
“ഞാനാണെങ്കിൽ ജഡേജയ്ക്ക് ഒരു തവണ കൂടി അവസരം നൽകും. കഴിഞ്ഞ വർഷം അവന് നല്ലതായിരുന്നില്ല. ക്യാപ്റ്റൻസി എളുപ്പമുള്ള പണിയല്ല. കഴിഞ്ഞ വർഷം അവനത് ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടാവും. ഇപ്പോൾ അവന് കുറേക്കൂടി മത്സരപരിചയമായി. ഞാൻ ജഡേജയ്ക്ക് ഒരു തവണ കൂടി ക്യാപ്റ്റൻസി നൽകും. ഋതുരാജിനെ വൈസ് ക്യാപ്റ്റനാക്കും. അങ്ങനെ ഭാവിയിലേക്കുള്ള കാര്യങ്ങൾ നോക്കാം. ജഡേജയ്ക്ക് ഇപ്പോൾ 30-31 വയസായി.”- ഗവാസ്കർ പറഞ്ഞു.
Read Also: രഹാനെയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന് ശ്രീശാന്ത്
അജിങ്ക്യ രഹാനെയെ ഇത്തവണ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ദേശീയ താരവും മലയാളിയുമായ എസ് ശ്രീശാന്ത് അഭിപ്രായപ്പെട്ടു. ശ്രീശാന്തിൻ്റെ അഭിപ്രായത്തോട് കമൻ്റേറ്ററും മുൻ താരവുമായ സുനിൽ ഗവാസ്കർ എതിർപ്പ് പ്രകടിപ്പിച്ചു.
“രഹാനെയെ ടീമിൽ കാണാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിൻ്റെ പ്രകടനം, പ്രത്യേകിച്ച് ഇന്ത്യയിൽ ലോകകപ്പ് നടക്കാനിരിക്കെ. സെലക്ടർമാർക്ക് എടുക്കാനാവുന്ന ഏറ്റവും ശക്തമായ തീരുമാനമാവും ഇത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അദ്ദേഹം നല്ല പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പാണ്. പക്ഷേ, ആ പ്രകടനം കൊണ്ട് അദ്ദേഹത്തെ അളക്കരുത്. അദ്ദേഹത്തിന് ഏകദിനത്തിൽ അവസരം നൽകരുത്. മറ്റേതെങ്കിലും ടൂർണമെൻ്റുകളുണ്ടോ എന്ന് നോക്കാം. വൈറ്റ് ബോൾ ക്രിക്കറ്റിൽ അവസരം ലഭിച്ചാൽ നാലാം നമ്പറിൽ അദ്ദേഹം നല്ല പ്രകടനം നടത്തും.”- ശ്രീശാന്ത് പറഞ്ഞു.
സുനിൽ ഗവാസ്കർ ഈ അഭിപ്രായത്തെ എതിർത്തു. നല്ല കാര്യമാണെങ്കിലും ഇപ്പോൾ അത് പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഋതുരാജ് ഗെയ്ക്‌വാദ്, യശസ്വി ജയ്സ്വാൾ എന്നിവരെ ലോകകപ്പ് ടീമിൽ പരിഗണിക്കാവുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കുന്ന രഹാനെ തകർപ്പൻ ഫോമിലാണ്. 6 ഇന്നിംഗ്സുകളിൽ നിന്ന് 44.80 ശരാശരിയിൽ 224 റൺസ് സ്കോർ ചെയ്ത രഹാനെയുടെ സ്ട്രൈക്ക് റേറ്റ് 190 ആണ്. രണ്ട് ഫിഫ്റ്റിയും ഈ സീസണിൽ രഹാനെയ്ക്കുണ്ട്.
Story Highlights: ravindra jadeja csk captain sunil gavaskar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here