മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ വ്യാജ ആരോപണം; പ്രതിപക്ഷത്തെ ജനം പാഠം പഠിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ നടക്കുന്ന വ്യാജ ആരോപണങ്ങൾക്ക് പ്രതിപക്ഷത്തിന് ജനം മറുപടി നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. പ്രതിപക്ഷത്തെ ജനങ്ങൾ പാഠം പഠിപ്പിക്കും. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുത്ത തിരിച്ചടിയിൽ നിന്ന് കോൺഗ്രസ് ഇനിയും പാഠം പഠിച്ചിട്ടില്ല. ബിജെപിയുടെ കേരളത്തിലെ വളർച്ച പടവലങ്ങ പോലെയെന്നും ശിവൻകുട്ടി വിമർശിച്ചു.(V Sivankutty against opposition in False allegations against Pinarayi Vijayan)
ആരോപണത്തിനുവേണ്ടി ആരോപണമുന്നയിക്കുന്ന പ്രവൃത്തി തന്നെയാണ് ബിജെപിയും ചെയ്യുന്നത്. ബിജെപിയുടെ പാർട്ടിയുടെ കേരളത്തിലെ വളർച്ച പടവലങ്ങ പോലെയാണെന്ന് മന്ത്രി പരിഹസിച്ചു. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും മുൻനിർത്തി പ്രവർത്തിക്കുന്ന സർക്കാരിനാണ് ജനപിന്തുണയെന്ന് വ്യക്തമാണ്.സർക്കാരിന്റെ എല്ലാ പദ്ധതികൾക്കെതിരെയും അഴിമതി ആരോപിച്ച് കേരളത്തിന്റെ വികസനം തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ചരിത്രം ഇവരെ വികസന മുടക്കികൾ എന്ന് വിളിക്കും. ഇത്തരം കുൽസിത പ്രവർത്തനങ്ങൾ നടത്തുക വഴി സംസ്ഥാനത്തെ യുവാക്കളോട് വലിയ വഞ്ചനയാണ് ഇവർ ചെയ്യുന്നത്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഒക്കെ പ്രതിപക്ഷം ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. എന്നാൽ ഇതുവരെ ഒരു ആരോപണത്തിന് പോലും തെളിവ് ഹാജരാക്കാൻ ആരോപണം ഉന്നയിക്കുന്നവർക്ക് കഴിഞ്ഞിട്ടില്ല. പ്രതിപക്ഷം ആരോപണ മഴ തീർത്ത കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും തകർന്നടിഞ്ഞു . ആ അനുഭവം തന്നെയാണ് വരുംകാലത്തും പ്രതിപക്ഷത്തെ കാത്തിരിക്കുന്നത്.
Read Also: മൗനം തുടര്‍ന്ന് മുഖ്യമന്ത്രി; സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ മറുപടി പറയാതെ പിണറായി വിജയന്‍
2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ മികച്ച സ്‌കൂളുകളും ഗതാഗത സൗകര്യങ്ങളും കേരളത്തിൽ കുറവായിരുന്നു. എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഉണ്ടായ മാറ്റങ്ങൾ ജനങ്ങൾ കണ്ടും അനുഭവിച്ചും അറിഞ്ഞവർ ആണ്. അതിന്റെ പ്രതിഫലനമാണ് എൽ ഡി എഫ് നേടിയ വമ്പിച്ച ഭൂരിപക്ഷം. ഇനിയും തുടർഭരണം ഉണ്ടാകും എന്ന ഭയമാണ് അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കാനുള്ള മനോവികാരത്തിന് കാരണം. മന്ത്രി ശിവൻകുട്ടി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Story Highlights: V Sivankutty against opposition in False allegations against Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here