ഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ബാബ രാംദേവ്
ദേശീയ ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് പതഞ്ജലി സ്ഥാപകൻ ബാംബ രാംദേവ്. ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടാണ് രാംദേവിൻ്റെ പ്രതികരണം. പ്രായപൂർത്തിയാവാത്ത ഒരു കുട്ടി അടക്കമുള്ള വനിതാ താരങ്ങളാണ് ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗികാതിക്രമ ആരോപണമുയർത്തിയിരിക്കുന്നത്. (Baba Ramdev Brij Bhushan)
രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിവിരിൽ സംസാരിക്കവെയാണ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി രാംദേവ് രംഗത്തുവന്നത്. “ഇത്തരം ആളുകളെ ഉടൻ അറസ്റ്റ് ചെയ്ത് തടവറയിലാക്കണം. അയാൾ അമ്മമാർക്കും സഹോദരിമാർക്കും പെണ്മക്കൾക്കുമെതിരെ എന്നും അപവാദ പ്രചരണം നടത്തുന്നു. ഇത് അങ്ങേയറ്റം അപലപനീയമായ പൈശാചിക പ്രവൃത്തിയാണ്. എനിക്ക് പറയാനേ കഴിയൂ. അയാളെ ജയിലിക്കാനാവില്ല.”- രാംദേവ് പറഞ്ഞു.
Read Also: ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ ചേരുന്ന വനിതാ മഹാ പഞ്ചായത്തിന് പിന്തുണ തേടി ഗുസ്തി താരങ്ങള്‍
ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റ അറസ്റ്റ് ആവശ്യപ്പെട്ട് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉത്ഘാടന ദിനത്തിൽ ചേരുന്ന വനിതാ മഹാ പഞ്ചായത്തിൽ ഗുസ്തി താരങ്ങൾ വനിതാ ജനപ്രതിനിധികളുടെ പിന്തുണ തേടി. രാജ്യത്തെ മുഴുവൻ അമ്മമാരും സഹോദരിമാരും മഹാപാഞ്ചായത്തിൽ പങ്കെടുക്കണമെന്ന് താരങ്ങൾ അഭ്യർത്ഥിച്ചു. പിന്തുണക്കുന്നവർ 11 മണിക്ക് ജന്തർ മന്ദറിൽ എത്തണമെന്നാണ് താരങ്ങളുടെ ആഹ്വാനം.
സമാധാനപരമായി പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും ടിയർ ഗ്യാസ്, ലാത്തി ചാർജ് എന്നിവർ ഉണ്ടായാലും അഹിംസാ മാർഗത്തിൽ പ്രതിഷേധിക്കുമെന്നും താരങ്ങൾ അറിയിച്ചു.അറസ്റ്റ് വരിക്കാനും തയ്യാറെന്ന് താരങ്ങൾ വ്യക്തമാക്കി.അതേ സമയം മാർച്ചിന് ഇത് വരെ പൊലീസ് അനുമതി നൽകിയിട്ടില്ല. വനിതാ മഹാ പഞ്ചായത്തിനു പിന്തുണയുമായി ഡൽഹി അതിർത്തികളിൽ ഖാപ്പ് പഞ്ചായത്തുകൾ ചേരുമെന്നും സമരസമിതി പ്രഖ്യാപിച്ചു.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും പാർലമെന്റ് വളയുമെന്നുമാണ് താരങ്ങൾ അറിയിച്ചിരുന്നത്. 2012 മുതൽ 2022 വരെയുള്ള കാലയളവിൽ ബ്രിജ് ഭൂഷൺ നടത്തിയ ലൈംഗികാതിക്രമങ്ങൾക്കെതിരെ സമർപ്പിച്ച പരാതിയിൽ നടപടി വേണമെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം.
Story Highlights: Wrestlers protest Baba Ramdev Brij Bhushan arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here