42 വർഷം മുൻപും സമാന അപകടം; അന്നും കൂട്ടിയിടിച്ചത് മൂന്നു ട്രെയിനുകൾ; ഒരെണ്ണം മദ്രാസിലേക്കുള്ള ട്രിവാൻഡ്രം മെയിൽ

ഒഡിഷയിലെ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ വൻതോതിൽ ഉയരുമ്പോൾ 42 വർഷങ്ങൾക്ക് മുൻപ് ഇന്ത്യ സാക്ഷ്യം വഹിച്ച മറ്റൊരു അപകടത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചാണ് ഇന്നലെ ഒഡിഷയിൽ ദുരന്തമുണ്ടായത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്നു ട്രെയിനുകൾ അപകടത്തിൽപെട്ടത് ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചു. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് പാളം തെറ്റി ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ എക്സ്പ്രസിന്റെ 12 ബോഗികൾ പാളം തെറ്റിയിരുന്നു. ആദ്യ അപകടത്തിന് ശേഷം സിഗ്നലുകൾ പ്രവർത്തിച്ചില്ല. തുടർന്ന്, പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെ എത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയത് വാൻ ദുരന്തത്തിന് കാരണമായി. Three trains collided 42 years ago: Similar like Odisha Train Accident
ഇത് സമാനമായാണ് 42 വർഷം മുൻപും ഇന്ത്യയിൽ ട്രെയിൻ ദുരന്തമുണ്ടായത്. 1981 ഫെബ്രുവരി 12ന് മദ്രാസിലേക്കുള്ള (ഇന്നത്തെ ചെന്നൈ) ട്രിവാൻഡ്രം മെയിലും ഈറോഡിലേക്ക് പോകുകയായിരുന്നു ഏർക്കാട് എക്സ്പ്രസ്സും ഗുഡ്‌സ് ട്രെയിനിൽ നിന്ന് വേർപെട്ട വാഗണുകളുമായി വാണിയംപാടിയിൽ കൂട്ടിയിടിക്കുകയായിരുന്നു. മദ്രാസിൽ നിന്ന് 200 കിലോമീറ്റർ അകലെ അന്നത്തെ അപകടത്തിൽ 14 പേർ മരണപ്പെടുകയും 50 പേർക്ക് പരുക്കേൽക്കുകയും ചെയ്തതു അന്ന് ദക്ഷിണ റെയിൽവേ ഔദ്യോഗികമായി അറിയിച്ചിരുന്നു.
അന്ന്, നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന്റെ ബോഗികൾ ബന്ധിപ്പിക്കുന്ന കപ്ലിംഗ്‌സ് തകർന്ന് ഒഴിഞ്ഞ ഓയിൽ വാഗണുകൾ ഇളകി മറ്റൊരു പാളത്തിലേക്ക് വീണു. ആ പാളത്തിലൂടെ പോകുകയായിരുന്ന ട്രിവാൻഡ്രം മെയിൽ പിൻ വാഗണുകളിൽ ഇടിച്ചു. ഇടിയെ തുടർന്ന്, ട്രിവാൻഡ്രം മെയിലിന്റെ ബോഗികൾ പാളം തെറ്റി രണ്ടാം ലൈനിൽ വീണു. ആ പാളത്തിലൂടെ മദ്രാസിൽ നിന്നും വരികയായിരുന്ന ഏർക്കാട് എക്സ്പ്രസ് ഇടിച്ചു. ഏർക്കാട് എക്സ്പ്രസിന്റെ പതിനേഴ് ബോഗികളിൽ അഞ്ചെണ്ണം അപകടത്തിൽ തകർന്നു.
അതെ വർഷമാണ് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടം സംഭവിക്കുന്നത്. 1981 ജൂൺ ആറിന് ബീഹാറിൽ പാലം കടക്കുന്നതിനിടെ ബാഗ്മതി നദിയിൽ ട്രെയിൻ മറിഞ്ഞതിനെ തുടർന്ന് രേഖപ്പെടുത്തിയത് 750-ൽ അധികം മരണമാണ്.
ഒഡിഷയിലെ ട്രെയിൻ അപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിഗ്നൽ സംവിധാനത്തിലെ അപാകതകളാണെന്ന് പ്രാഥമിക നിഗമനം. ആദ്യ അപകടത്തിന് ശേഷം സിഗ്നലുകൾ പ്രവർത്തിക്കാതിരുന്നത് അപകടത്തിന്റെ തോത് വർധിപ്പിച്ചിരുന്നു. എന്നാൽ, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും നിലവാരമുള്ള റെയിലുകൾ ഒഡിഷയിലാണെന്നാണ് വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞത്. അതേ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടും മുമ്പാണ് സിഗ്നൽ തകരാർ മൂലം ഒഡിഷയിൽ തന്നെ ട്രെയിൻ ദുരന്തമുണ്ടാകുന്നതും 280 പേരുടെ ജീവൻ നഷ്ടമാകുന്നതും.
ഇന്ത്യ കണ്ട വലിയ ദുരന്തത്തിൽ ഒന്നാണ് ഇതെന്ന് അശ്വിനി വൈഷ്ണവ്. റയിൽവെക്കൊപ്പം ദേശീയ ദുരന്ത നിവാരണ സംഘവും ഒഡിഷയുടെ സംസ്ഥാന ദുരന്ത നിവാരണ സംഘവും മറ്റ് സംസ്ഥാന സർക്കാരുകളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ റെയിൽ സുരക്ഷാ കമ്മീഷണർ സ്വതന്ത്രമായി മറ്റൊരു അന്വേഷണം നടത്തുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
Story Highlights: Three trains collided 42 years ago: Similar like Odisha Train Accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here